ബംഗളൂരു: കർണാടക കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തു. ധർവാഡ്, ഹുബ്ബള്ളി, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് പിടികൂടിയ ഇവരെ ചോദ്യം ചെയ്യുകയാണ്. സ്ഫോടനത്തിന് പിന്നിൽ ഭീകരഗ്രൂപ്പുകളാണോ എന്ന് സംശയം ശക്തമാണ്. ഭീകര വിരുദ്ധ നിയമവും സ്‌ഫോടകവസ്തു നിയമവും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വെള്ളിയാഴ്ച നടന്ന സ്ഫോടനത്തിൽ കഫേ ജീവനക്കാരുൾപ്പെടെ പത്ത് പേർക്ക് പരിക്കേറ്റിരുന്നു. ഇവർ ചികിത്സയിലാണ്.
ദേശീയ അന്വേഷണ ഏജൻസി ടീം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കേന്ദ്ര ക്രൈംബ്രാച്ച് ഉൾപ്പെടെ മറ്റ് ഏജൻസികളും അന്വേഷണം നടത്തുന്നുണ്ട്. എൻ. എസ്. ജി. കമാൻഡോകളും ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ഫോറൻസിക് സംഘം സ്ഫോടക വസ്തുവിന്റെ തെളിവുകൾ ശേഖരിച്ചു. അന്വേഷണം ഊർജ്ജിതമായി നടക്കുന്നെന്ന് ബംഗളൂരു സിറ്റി കമ്മിഷണർ ബി.ദയാനന്ദ പറഞ്ഞു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാറും ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും ഇന്നലെ സ്ഥലം സന്ദർശിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ചെയ്‌തു.
അന്വേഷണത്തിന് എട്ട് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. നഗരത്തിലെ ഹോട്ടലുകളിലും മാർക്കറ്റുകളിലും ഉൾപ്പെടെ പൊതുസ്ഥലങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചു.
ഒരു യുവാവിന്റെ പക്കലുണ്ടായിരുന്ന ബാഗാണ് പൊട്ടിത്തെറിച്ചത്. കഫേ പരിസരത്ത് ബാഗുമായി നടക്കുന്ന പ്രതിയുടെ ചിത്രം വെള്ളിയാഴ്ച തന്നെ പുറത്തുവന്നിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം. കൈയിൽ ഇഡലി പ്ലേറ്റുമായി നിൽക്കുന്ന ഇയാളുടെ ചിത്രവും കിട്ടിയിട്ടുണ്ട്. ബാഗ് കഫേയിൽ വച്ച ശേഷം പ്രതി പോയതായി പൊലീസ് പറഞ്ഞു. പ്രതിക്കൊപ്പം കണ്ട വ്യക്തിയെയും ചോദ്യം ചെയ്‌ത് വരികയാണ്. പ്രതി മുഖംമൂടി, കണ്ണട, തൊപ്പി എന്നിവ ധരിച്ച് മുഖം മറച്ചിരുന്നു. കഴുത്തിൽ മഫ്ലറും ചുറ്റിയിരുന്നു.
28-30 വയസു തോന്നുന്ന യുവാവ് 11.30ഓടെ കഫേയിൽ റവ ഇഡ്ലി ഓർഡർ ചെയ്‌തു. 11.45ന് ആകുമ്പോഴേക്ക് വാഷ് ഏരിയയിലെത്തി. ഇവിടെ ബാഗ് ഉപേക്ഷിച്ചു. തിരിച്ച് ബസിൽ യാത്ര ചെയ്തെന്നാണ് കരുതുന്നത്. ഇയാൾ കഫേ വിട്ട് ഒരു മണിക്കൂറിന് ശേഷം 12.50നും ഒരു മണിക്കും ഇടയിലായിരുന്നു സ്ഫോടനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |