ന്യൂഡൽഹി: ഇന്നലെ പുറത്തുവന്ന ബി.ജെ.പിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ പ്രവർത്തകർ ആകാംക്ഷയോടെ കാത്തിരുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി എവിടെയൊക്കെ മത്സരിക്കുമെന്നറിയാനായിരുന്നു. വാരാണസിയുടെ പേരു പറഞ്ഞ് ആകാംക്ഷയ്‌ക്ക് താത്കാലിക വിരാമമിട്ടെങ്കിലും തമിഴ്നാട്ടിലെ സീറ്റുകൾ പ്രഖ്യാപിക്കാത്തതിനാൽ രണ്ടാം മണ്ഡലമായി നരേന്ദ്രമോദി രാമനാഥപുരത്ത് മത്സരിക്കുമോയെന്ന സസ്‌പെൻസ് നിലനിൽക്കുകയാണ്.
2014 മുതൽ ബി.ജെ.പി പട്ടികയിലെ ആദ്യ പേരു നരേന്ദ്രമോദിയുടേതാണ്. 2014ൽ ഗുജറാത്തിലെ വഡോദരയിലും ഉത്തർപ്രദേശിലെ വാരാണസിയിലും അദ്ദേഹം മത്സരിച്ചിരുന്നു. പിന്നീട് വഡോദര രാജിവച്ച് വാരാണസി നിലനിറുത്തി. 2019ൽ വാരാണസിയിൽ മാത്രം മത്സരിച്ചു. ഇക്കുറി ദക്ഷിണേന്ത്യയിൽ പാർട്ടിയെ വളർത്തുന്നതിന്റെ ഭാഗമായി തമിഴ്നാട്ടിലും മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. അടുത്തിടെയുള്ള സംസ്ഥാന സന്ദർശനവും ഇന്ത്യക്ക് തമിഴ്നാട്ടിൽ നിന്ന് പ്രധാനമന്ത്രി ഉണ്ടാകുമെന്ന് അവിടെ നടത്തിയ പ്രഖ്യാപനവും പുതിയ പാർലമെന്റിൽ അവിടെ നിന്നുള്ള ചെങ്കോൽ സ്ഥാപിച്ചതുമെല്ലാം ഈ സംശയത്തെ ഊട്ടിയുറപ്പിച്ചു. ബി.ജെ.പി തമിഴ്നാട് ഘടകം നിർദ്ദേശിച്ച രാമനാഥപുരമാണ് പറഞ്ഞുകേൾക്കുന്ന മണ്ഡലം.
കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, എസ്.ജയശങ്കർ, പിയൂഷ് ഗോയൽ, ഹർദീപ് സിംഗ് പുരി തുടങ്ങിയ രാജ്യസഭാംഗങ്ങളും മത്സരിക്കുമെന്നുള്ള സൂചനകൾ ഉണ്ടായിരുന്നെങ്കിലും ആദ്യ പട്ടികയിൽ ഇടംപിടിച്ചില്ല. കേന്ദ്ര നേതൃത്വവുമായി അകൽച്ചയുണ്ടെന്ന് പറയപ്പെടുന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുടെ സ്ഥാനാർത്ഥിത്വത്തിലും സസ്‌പെൻസ് തുടരുകയാണ്. വിവാദ നായകനും മുൻ ഗുസ്‌തി ഫെഡറേഷൻ അദ്ധ്യക്ഷനുമായ ബ്രിജ്‌ഭൂഷൻ ശരൺ സിംഗിന്റെ കൈസേർഗഞ്ചിലും തീരുമാനമായിട്ടില്ല.
ന്യൂഡൽഹിയിൽ കേന്ദ്രമന്ത്രി മീനാക്ഷി ലേഖിക്ക് പകരം അന്തരിച്ച മുൻ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ മകൾ ബാൻസുരി സ്വരാജ് മത്സരിക്കും. സൗത്ത് ഡൽഹിയിൽ വിവാദ പ്രസംഗങ്ങളിലൂടെ ശ്രദ്ധേയനായ രമേശ് ബിധുരിയെ മാറ്റി രാംവീർ സിംഗ് ബിധുരിയെ മത്സരിപ്പിക്കും. കർഷകരെ വാഹനമിടിച്ചുകൊന്ന ആശിഷിന്റെ പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രയെ (ഖേനി- യു.പി) നിലനിറുത്തി. കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്ന ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ മധു കോഡയുടെ ഭാര്യ ഗീത കോഡ സിംഗ്‌ബൂമിലെ (ജാർഖണ്ഡ്) സ്ഥാനാർത്ഥിയാണ്.
മത്സരിക്കുന്ന പ്രമുഖർ
രാജ്യസഭാംഗങ്ങളായ കേന്ദ്രമന്ത്രിമാർ സർബാനന്ദ സോണോവാൾ (ദിബ്രുഗഡ്- അസാം), പർഷോത്തം രുപാല (രാജ്ക്കോട്ട്- ഗുജറാത്ത്), മൻസുഖ് മാണ്ഡവ്യ (പോർബന്ദർ- ഗുജറാത്ത്). കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് (ഉധംപൂർ- ജമ്മുകാശ‌്മീർ), മുൻ ത്രിപുര മുഖ്യമന്ത്രി ബിപ്ളവ് കുമാർ ദേബ് (ത്രിപുര വെസ്റ്റ്), മനോജ് തിവാരി (നോർത്ത് ഈസ്റ്റ് ഡൽഹി), ശ്രീപദ് യെസോ നായിക് (നോർത്ത് ഗോവ), ഹേമമാലിനി (മഥുര-യു.പി), സാക്ഷി മഹാരാജ് (ഉന്നാവോ), സ്വാധി നിരഞ്ജൻ ജ്യോതി (ഫത്തേപൂർ- യു.പി), നിഷിദ് പ്രമാണിക് (കച്ച് ബെഹാർ- ബംഗാൾ), ലോക്കറ്റ് ചാറ്റർജി (ഹൂഗ്ളി- ബംഗാൾ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |