ന്യൂഡൽഹി: പാകിസ്ഥാന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്കായി ചൈനയിൽ നിന്ന് നിരോധിത സാമഗ്രികളുമായി പോയ കപ്പൽ മുംബയിലെ നവാ ഷെവ തുറമുഖത്ത് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ തടഞ്ഞു. ജനുവരി 23ന് നടന്ന സംഭവം ഇന്നലെയാണ് അധികൃതർ പുറത്തുവിട്ടത്.
പാക് ആണവ, മിസൈൽ പദ്ധതികൾക്കുള്ള സാമഗ്രികൾ ചൈനയിൽ നിന്ന് കടത്തുന്നെന്ന് ഇന്റലിജൻസ് ഏജൻസികൾ നൽകിയ വിവരത്തെ തുടർന്നാണ് കസ്റ്റംസ് കപ്പൽ തടഞ്ഞത്. കറാച്ചിയിലേക്ക് പോയ മാൾട്ട രജിസ്ട്രേഷനുള്ള ചരക്കു കപ്പലായ സി.എം.എ സി.ജി.എം അറ്റിലയെ ആണ് തടഞ്ഞത്.
തുറമുഖത്തെത്തിയ കപ്പൽ ഉടൻ പരിശോധിച്ച ഉദ്യോഗസ്ഥർ സംശയം തോന്നിയതോടെ സാമഗ്രികൾ പിടിച്ചെടുത്തു. ചൈനയിലെ ഷാങ്ഹായ് ജെ.എക്സ്.ഇ ഗ്ലോബൽ ലോജിസ്റ്റിക്സ് ലിമിറ്റഡ് സിയാൽകോട്ടിലെ പാകിസ്ഥാൻ വിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്കാണ് ഇവ അയച്ചതെന്നാണ് കപ്പൽ രേഖകളിലുള്ളത്.
പരിശോധനയിൽ ഇറ്റാലിയൻ നിർമ്മിത കമ്പ്യൂട്ടർ ന്യൂമെറിക്കൽ കൺട്രോൾ മെഷീൻ (സി.എൻ.സി) കണ്ടെത്തി. ഇവ പാകിസ്ഥാന്റെ ആണവ, മിസൈൽ പദ്ധതികളിൽ ഉപയോഗിക്കാനാണ് സാദ്ധ്യതയെന്ന് ഡി.ആർ.ഡി.ഒ അധികൃതർ സ്ഥിരീകരിച്ചു
22,180 കിലോഗ്രാം ഉപകരണങ്ങൾ പാകിസ്ഥാനിലെ കോസ്‌മോസ് എൻജിനിയറിംഗിലേക്ക് എത്തേണ്ടതാണ്. 2022 മാർച്ചിൽ ഇതേ സ്ഥാപനത്തിലേക്ക് ചൈനയിൽ നിന്നെത്തിയ തെർമോ ഇലക്ട്രിക് ഉപകരണങ്ങൾ നവാ ഷെവ തുറമുഖത്ത് ഇന്ത്യൻ ഏജൻസികൾ പിടിച്ചെടുത്തിരുന്നു.
വാസെനാർ കരാറിന് വിരുദ്ധം
ഇന്ത്യയടക്കം 42 രാജ്യങ്ങൾ ഒപ്പിട്ട 1996ലെ വാസെനാർ കരാർ പ്രകാരം സി.എൻ.സി മെഷീനുകൾക്ക് നിരോധനമുണ്ട്. പരമ്പരാഗത, ജൈവ, ആണവ, രാസ ആയുധങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും ഉപകരണങ്ങളുടെയും കയറ്റുമതി നിയന്ത്രിക്കുന്ന രാജ്യാന്തര സമിതിയാണ് വാസെനാർ കൂട്ടായ്മ. സിവിലിയൻ, സൈനിക ആവശ്യങ്ങൾക്കായി ഇവ കടത്താൻ പാടില്ലെന്ന് വാസെനാർ കരാറിൽ നിഷ്‌കർഷിക്കുന്നു. ചൈനയും പാകിസ്ഥാനും കൂട്ടായ്മയുടെ ഭാഗമല്ല. ചൈന ഒഴികെ യു.എൻ രക്ഷാസമിതിയിലെ നാല് സ്ഥിരാംഗങ്ങളും കരാറിന്റെ ഭാഗമാണ്.
ഉത്തര കൊറിയ സി.എൻ.സി മെഷീനുകൾ മിസൈൽ പദ്ധതികളിൽ ഉപയോഗിക്കുന്നുണ്ട്. യന്ത്രങ്ങൾക്ക് മാന്വലായി സാദ്ധ്യമല്ലാത്ത കൃത്യതയും കാര്യക്ഷമതയും കമ്പ്യൂട്ടറുകൾ വഴി ഉറപ്പാക്കുന്ന മെഷീനാണിത്. ആണവ പദ്ധതികൾക്കും ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്കും ഇവ അനിവാര്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |