ന്യൂഡൽഹി: ബി.ജെ.പിയുടെ ഈസ്റ്റ് ഡൽഹി എം.പിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ രാഷ്‌ട്രീയം മതിയാക്കി. ട്വിറ്ററിലൂടെയാണ് സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി രാഷ്‌ട്രീയ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയോട് അപേക്ഷിച്ചതായി ഗൗതം ഗംഭീർ പറഞ്ഞു. ജനങ്ങളെ സേവിക്കാൻ അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയും പറഞ്ഞു. 2019ൽ ബി.ജെ.പിയിൽ ചേർന്ന ശേഷം അക്കൊല്ലത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈസ്റ്റ് ഡൽഹിയിൽ നിന്ന് 6,95,109 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച ഗംഭീറിന് ഇക്കുറി ബി.ജെ.പി സീറ്റ് നൽകിയേക്കില്ലെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഐ.പി.എല്ലിൽ അടക്കം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഗംഭീറിന്റെ തീരുമാനമെന്നറിയുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്റർ ആണ് അദ്ദേഹം.
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ ഗുർദാസ് പൂരിൽ നിന്ന് മത്സരിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ തള്ളി മറ്റൊരു ക്രിക്കറ്റ് താരം യുവ്‌രാജ് സിംഗും രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും സ്വന്തം സംഘടനയായ യു വി കാനിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും യു.വി എക്സിലൂടെ വ്യക്തമാക്കി.ബി.ജെ.പി നേതാവും കേന്ദ്രമന്ദ്രിയുമായ നിതിൻ ഗഡ്കരിയുമായി യുവി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് താരം ലോക്സഭയിലേക്ക് മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായത്. ഗുർദാസ്‌പൂരിലെ നിലവിലെ എം.പി സണ്ണി ഡിയോളിന്റെ പ്രവർത്തനത്തിൽ ബി.ജി.പിക്ക് അതൃപ്തിയുണ്ടെന്നും അതിനാൽ യുവിയെ മത്സരിപ്പിക്കുമെന്നുമായിരുന്നു വാർത്തകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |