ടെൽ അവീവ്: കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഗാസ സിറ്റിയിലെ കമാൽ അദ്വാൻ ആശുപത്രിയിൽ പോഷകാഹാരക്കുറവും നിർജ്ജലീകരണവും മൂലം മരിച്ചത് 15 കുട്ടികൾ. തീവ്രപരിചരണ വിഭാഗത്തിലുള്ള 6 കുട്ടികളുടെ നില ഗുരുതരമാണ്. ആവശ്യമായ വൈദ്യുതിയോ ഓക്സിജനോ ഇവിടെ ലഭ്യമല്ല. അടിയന്തര മരുന്നുകളും കിട്ടാനില്ലെന്ന് ഹമാസ് പറയുന്നു. അതേസമയം, ഗാസയിലെ വെടിനിറുത്തൽ ചർച്ചകൾക്കായി ഹമാസിന്റെ ഉന്നത നേതാക്കൾ ഇന്നലെ ഈജിപ്റ്റിന്റെ തലസ്ഥാനമായ കയ്റോയിലെത്തി. റംസാൻ മാസാരംഭത്തിന് മുമ്പ് ആറാഴ്ച നീളുന്ന വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നേക്കുമെന്നാണ് മദ്ധ്യസ്ഥ ചർച്ചകളിൽ ഉൾപ്പെട്ട യു.എസ് ഉദ്യോഗസ്ഥർ പറയുന്നത്. വെടിനിറുത്തൽ കരാറിന് ഇസ്രയേൽ അംഗീകാരം നൽകിയിട്ടുണ്ട്. ഹമാസ് ഇതുവരെ അന്തിമ പ്രതികരണം നടത്തിയിട്ടില്ല. ഇസ്രയേൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ 24 മുതൽ 48 മണിക്കൂറിനുള്ളിൽ വെടിനിറുത്തൽ കരാർ അംഗീകരിക്കാൻ തയാറാണെന്ന് ഹമാസ് അംഗങ്ങൾ പറയുന്നു. എന്നാൽ ഗാസയിൽ ജീവനോടെയുള്ള ബന്ദികളുടെ വിവരങ്ങൾ കൈമാറാൻ ഹമാസ് തയാറാകാത്തത് ഇസ്രയേലിനെ പ്രകോപിപ്പിക്കുന്നുണ്ട്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 90 പേർ കൊല്ലപ്പെട്ടതോടെ ഗാസയിലെ മരണസംഖ്യ 30,400 കടന്നു. മദ്ധ്യ ഗാസയിലെ ദെയ്‌ർ അൽ - ബലാഹിൽ സഹായ ട്രക്കിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടതായി ഹമാസ് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |