ബീജിംഗ് : 2014ൽ പടിഞ്ഞാറൻ ഓസ്ട്രേലിയൻ തീരത്തിന് സമീപത്തുവച്ച് അപ്രത്യക്ഷമായ മലേഷ്യൻ എയർലൈൻസ് വിമാനമായ എം.എച്ച് 370 നായി വീണ്ടും അന്വേഷണം ആരംഭിക്കണമെന്ന ആവശ്യം ശക്തം. വിമാനം കാണാതായിട്ട് വരുന്ന 8ന് പത്ത് വർഷം തികയുന്ന സാഹചര്യത്തിലാണ് മലേഷ്യൻ സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാകുന്നത്. വിമാനത്തിന് എന്തു സംഭവിച്ചെന്നറിയണമെന്ന് കാട്ടി കാണാതായവരുടെ ബന്ധുക്കളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ പുനരന്വേഷണത്തിന് സർക്കാർ ആലോചിക്കുന്നുണ്ടെന്നാണ് സൂചന. 2017 ജനുവരിയിലാണ് വിമാനത്തെ കണ്ടെത്താനുള്ള ഔദ്യോഗിക അന്വേഷണം അവസാനിച്ചത്. ഒരു വർഷത്തിന് ശേഷം സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ആറ് മാസം നീണ്ട തെരച്ചിൽ നടന്നെങ്കിലും ഫലമൊന്നുമുണ്ടായില്ല. കാണാതായവരുടെ ബന്ധുക്കളടക്കം 500ഓളം പേർ ഇന്നലെ മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപ്പൂരിലെ ഒരു ഷോപ്പിംഗ് മാളിൽ ഒത്തുചേർന്നിരുന്നു. കാണാതായവർക്കായി മെഴുകുതിരികൾ കത്തിച്ച ഇവർ തങ്ങളുടെ ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കുകയായിരുന്നു. 2014 മാർച്ച് 8ന് ക്വാലാലംപ്പൂരിൽ നിന്ന് ചൈനയിലെ ബീജിംഗിലേക്ക് 239 യാത്രികരുമായി പറന്നുയർന്ന ഫ്ലൈറ്റ് 370 വിമാനം ഒരു മണിക്കൂറിനുള്ളിൽ ആശയവിനിമയം വിച്ഛേദിക്കപ്പെട്ട് കാണാതാവുകയായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ എം.എച്ച് 370നായി വിവിധ ലോക രാജ്യങ്ങൾ ലക്ഷക്കണക്കിന് ഡോളർ ചെലവിട്ട് അന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല. 2016ൽ മഡഗാസ്‌കറിന് കിഴക്കായി വിമാനത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. വിമാനത്തിന്റേതെന്ന് സംശയിക്കുന്ന മറ്റ് ചില ഭാഗങ്ങൾ പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്ര തീരങ്ങളിൽ അടിഞ്ഞിട്ടുണ്ട്. ഇതിൽ ചിലത് ഫ്ലൈറ്റ് 370ന്റേത് തന്നെയാകാമെന്ന് ഉറച്ചു വിശ്വസിക്കുന്നു. ഏതായാലും വിമാനത്തിന് എന്തു സംഭവിച്ചെന്ന് ഇന്നും കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേ സമയം, വിമാനത്തിന്റെ അവശിഷ്ടത്തിന്റെ വലിയൊരുഭാഗം താൻ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഒരു ഓസ്ട്രേലിയൻ മത്സ്യത്തൊഴിലാളി കഴിഞ്ഞ വർഷം രംഗത്തിയിരുന്നു. വിമാനം കാണാതായി 6 മാസം കഴിഞ്ഞ് കടലിൽ മത്സ്യബന്ധന വലയിൽ വിമാനത്തിന്റെ ചിറകിന്റെ ഭാഗം കുടുങ്ങിയെന്നും ഉയർത്താനാകാത്ത വിധം വലുതായിരുന്നു അതെന്നും അദ്ദേഹം അവകാശപ്പെട്ടു. കരയിലെത്തി വിവരം ഓസ്ട്രേലിയൻ മാരിടൈം സേഫ്റ്റി അതോറിറ്റിയെ അറിയിച്ചെങ്കിലും അവർ അവഗണിച്ചെന്നും മത്സ്യത്തൊഴിലാളി ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |