ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് വരാനിരിക്കെ കോൺഗ്രസിന്റെ നില കൂടുതൽ പരുങ്ങലിലാക്കി വർക്കിംഗ് പ്രസിഡന്റ് അംബരീഷ് ദേറും മുൻ പി.സി.സി അദ്ധ്യക്ഷനും മുൻ പ്രതിപക്ഷ നേതാവും പോർബന്ദർ എം.എൽ.എയുമായ അർജുൻ മോദ്‌വാദിയയും രാജിവച്ചു. ഇരുവരും ബി.ജെ.പിയിൽ ചേരും.
അംബരീഷ് ദേറിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് ആറു വർഷത്തേക്ക് പുറത്താക്കിയെന്ന ഗുജറാത്ത് പി.സി.സി അദ്ധ്യക്ഷൻ ശക്തിസിൻഹ് ഗോഹിലിന്റെ അറിയിപ്പിന് പിന്നാലെയാണ് രാജി പ്രഖ്യാപനം. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ.പാട്ടീൽ അഹമ്മദാബാദിലെ ദേറിന്റെ വസതിയിൽ സന്ദർശനം നടത്തിയിരുന്നു.
അയോദ്ധ്യയിലെ രാമക്ഷേത്രം സന്ദർശിക്കേണ്ടെന്ന പാർട്ടി നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ദേർ പറഞ്ഞു. എന്നാൽ പാർട്ടി തന്നെ സസ്‌പെൻഡ് ചെയ്തത് എപ്പോഴാണെന്ന് അറിയില്ലെന്നും
അതിനു മുൻപേ ഹൈക്കമാൻഡിനെ രാജി അറിയിച്ചതാണെന്നും വ്യക്തമാക്കി. 2017ൽ റജുല മണ്ഡലത്തിലെ എം.എൽ.എമായിരുന്ന ദേർ 2022ൽ
ബി.ജെ.പിയുടെ ഹീരാ സോളങ്കിയോട് പരാജയപ്പെട്ടിരുന്നു. ഹീരാ സോളങ്കിയെ ഭാവ്‌നഗർ ലോക്‌സഭാ സീറ്റിൽ മത്സരിപ്പിക്കുമെന്ന് സൂചനയുണ്ട്. അങ്ങനെ വന്നാൽ ദേർ ഉപതിരഞ്ഞെടുപ്പിൽ റജൂലയിൽ ബി.ജെ.പി സ്ഥാനാർത്ഥികയാകും.
അയോദ്ധ്യ വിഷയം ചൂണ്ടിക്കാട്ടിയാണ് മോദ്‌വാദിയയുടെയും രാജി. പ്രാണപ്രതിഷ്‌ഠാ ദിനത്തിൽ അസാമിൽ രാഹുൽ ഗാന്ധി നടത്തിയ പ്രതിഷേധത്തെയും അദ്ദേഹം അപലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |