ബംഗളൂരു: കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തയാൾ അറസ്റ്റിൽ.
കർണാടക യാദ്ഗിർ സ്വദേശിയും ഹൈദരാബാദിൽ ജോലിയുമുള്ള മുഹമ്മദ് റസൂൽ കദ്ദാരെയാണ് അറസ്റ്റിലായത്.
മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് വാൾ വീശുന്ന വീഡിയോ ഇയാൾ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു. മോദി തെലങ്കാനയിൽ സന്ദർശനം നടത്തുന്നതിനിടെയുള്ള ഭീഷണി ഗൗരവത്തോടെയാണ് കാണുന്നതെന്ന് പൊലീസ് അറിയിക്കുകയും അന്വേഷണം ഉർജ്ജിതമാക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയെ കൂടാതെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
കർണാടക പൊലീസ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങി.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെലങ്കാനയിലെ സംഗറെഡ്ഡിയിലെ തെരഞ്ഞെടുപ്പ് പ്രചാരണറാലി തുടങ്ങി. റോഡ് ഷോയ്ക്ക് പിന്നാലെയാണ് മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലി ആരംഭിച്ചത്. ഇന്നലെ ആദിലാബാദിലെത്തിയ മോദി നിരവധി വികസനപദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. ഇന്ന് രാവിലെ സംഗറെഡ്ഡിയിലും മോദി വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. രാവിലെ സെക്കന്തരാബാദിലെ ഉജ്ജൈനി മഹാകാളി ദേവസ്ഥാനത്തിൽ എത്തിയ മോദി ക്ഷേത്രദർശനം നടത്തി. മോദിയെ 'വല്യേട്ടൻ' എന്നാണ് ഇന്നലെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വിശേഷിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |