തിരുവനന്തപുരം: പത്മജ വേണുഗോപാലിനെ ബിജെപിയില്‍ എത്തിക്കുന്നതില്‍ ഇടനിലക്കാരനായത് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരന്‍. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കെ മുരളീധരൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ബെഹ്റയ്ക്ക് അന്ന് മുതല്‍ കുടുംബവുമായും പത്മജയുമായും നല്ല ബന്ധമുണ്ട്. മോദിയുമായും പിണറായിയുമായും നല്ല ബന്ധമുളള ബെഹ്റയാണ് ബിജെപിക്കായി ചരട് വലിച്ചതെന്നും കെ മുരളീധരന്‍ തുറന്നടിച്ചു.
നേമത്ത് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടത് മുതല്‍ ബിജെപിക്ക് തന്നോട് പകയാണെന്നും കെ മുരളീധരന്‍ പറഞ്ഞു. പത്മജയെ പാളയത്തിലെത്തിച്ചതുവഴി ആ കണക്ക് തീര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ പത്മജ പ്രചാരണ രംഗത്തിറങ്ങിയാല്‍ കോണ്‍ഗ്രസിന് ജോലി എളുപ്പമാകുമെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം, തൃശൂരിൽ പാർട്ടി ഏൽപ്പിച്ച ദൗത്യം ഏറ്റെടുക്കുന്നുവെന്ന് കെ മുരളീധരൻ ഇന്നലെ പറഞ്ഞിരുന്നു. ബിജെപിയെ എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുകയെന്നതാണ് നയമെന്നും മുരളീധരൻ വ്യക്തമാക്കി. ഇന്ന് മുതൽ തൃശൂരിൽ പ്രചാരണം തുടങ്ങും. നല്ല പോരാട്ടവും വിജയവും യുഡിഎഫ് പ്രതീക്ഷിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.
ബിജെപിക്ക് കേരളത്തിൽ നിലം തൊടാൻ കഴിയില്ല. ഒരിടത്തും അവർ രണ്ടാം സ്ഥാനത്തേക്ക് എത്തരുത്. ഇന്നലെയാണ് സീറ്റ് മാറണമെന്ന കാര്യം അറിയിച്ചത്. ഞാനത് ഏറ്റെടുത്തു. നേരത്തെ വട്ടിയൂർക്കാവിൽ നിന്ന് വടകരയിലെത്തി. പാർട്ടി ആവശ്യപ്പെട്ടതിനാലായിരുന്നു അത്. ഇനി തൃശൂരിൽ മത്സരിക്കും. കരുണാകരനെ സംഘികൾക്ക് വിട്ടുകൊടുക്കാൻ സമ്മതിക്കില്ല. ബിജെപി വെല്ലുവിളിയേറ്റെടുക്കുകയെന്നതാണ് പാർട്ടി ഏൽപ്പിച്ച ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |