# റിമാൻഡിലുള്ളത് 20 പ്രതികൾ
തിരുവനന്തപുരം: അതിക്രൂരമായ മർദ്ദനത്തെതുടർന്ന് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്ചതിലെ സത്യം കണ്ടെത്താൻ സി.ബി.ഐ വരും. സിദ്ധാർത്ഥിന്റെ പിതാവ് ടി. ജയപ്രകാശ് ഇന്നലെ മുഖ്യമന്ത്രിയെ കണ്ട് സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടുള്ള മാതാവ് ഷീബയുടെ നിവേദനം കൈമാറി. തൊട്ടുപിന്നാലെ തീരുമാനം വന്നു.
അന്വേഷണം കൈമാറിക്കൊണ്ടുള്ള വിജ്ഞാപനം ഉടൻ കേന്ദ്രത്തിനയയ്ക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. സി.ബി.ഐ വരുന്നതുവരെ പൊലീസ് അന്വേഷണം തുടരും. ഇന്നലെ അറസ്റ്റിലായ രണ്ടുപേർ അടക്കം പ്രതിചേർക്കപ്പെട്ട 20 വിദ്യാർത്ഥികളും റിമാൻഡിലുണ്ട്.
കേന്ദ്ര ആഭ്യന്തര, പേഴ്സണൽ മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ചാൽ സി.ബി.ഐ കേസ് ഏറ്റെടുത്ത് എഫ്.ഐ.ആർ റീ-രജിസ്റ്റർ ചെയ്യും. എസ്.പി ആർ.രാംകുമാറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം യൂണിറ്റാവും കേസന്വേഷിക്കുക.
ദൃക്സാക്ഷികളായ വിദ്യാർത്ഥികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയും സാഹചര്യ, ശാസ്ത്രീയ തെളിവുകൾ കോർത്തിണക്കിയും സിദ്ധാർത്ഥിനെ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് കണ്ടെത്താനാവും സി.ബി.ഐ ശ്രമിക്കുക.
പെരിയ ഇരട്ടക്കൊല, വാളയാർകേസ്, മലബാറിലെ ഏഴ് രാഷ്ട്രീയകൊലക്കേസുകൾ, കസ്റ്റഡിക്കൊലകൾ അടക്കം ഒരുഡസൻ കേസുകൾ സി.ബി.ഐ അന്വേഷണത്തിലുണ്ട്.
എന്തുകൊണ്ട് സി.ബി.ഐ
1. അതിക്രൂരമായി മർദ്ദനമേറ്റ് അവശനിലയിലായിരുന്ന സിദ്ധാർത്ഥിന് തൂങ്ങിമരിക്കാൻ തക്ക ആരോഗ്യശേഷിയുണ്ടായിരുന്നില്ല. തൂങ്ങിമരണം അസാദ്ധ്യമായ വിധത്തിൽ മർദ്ദനമേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നെഞ്ചിലും വയറിലും ആന്തരികാവയവങ്ങളിലുമടക്കം ഗുരുതരപരിക്ക്. മൃതദേഹം അഴിച്ചിട്ടത് പ്രതികളും ചേർന്നായതിനാൽ തെളിവ് നശിപ്പിക്കപ്പെട്ടു.
2. മർദ്ദനത്തിനിടെ കഴുത്തുമുറുക്കിയപ്പോൾ മരിച്ചതാണെന്നും പിന്നീട് കെട്ടിത്തൂക്കിയതാണെന്നും ബലമായ സംശയം. മൃതദേഹത്തിന്റെ കാലുകൾ നിലത്തായിരുന്നെന്നും മടങ്ങിയിരുന്നെന്നും സൂചന. ശാസ്ത്രീയപരിശോധനയിലൂടെ ഇത് തെളിയിക്കണം. കഴുത്തുമുറുക്കിയതാണോ തൂങ്ങിമരിച്ചതാണോയെന്ന് കേന്ദ്രലാബിലെ വിദഗ്ദ്ധർ കണ്ടെത്തും.
3.സഹപാഠികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിക്കാൻ പ്രതികളും അദ്ധ്യാപകരും ശ്രമിച്ചതിൽ ദുരൂഹത. സിദ്ധാർത്ഥിന്റെ നിലവിളി ക്യാമ്പസിലാകെ കേട്ടിട്ടും ഡീനും വാർഡനും വി.സിയും അനങ്ങിയില്ല. മൃതദേഹം മോർച്ചറിയിലിരിക്കുമ്പോഴും അമ്മയോട് സഹപാഠി വിവരം പറയാത്തതും സംശയകരം. മരണശേഷം പെൺകുട്ടിയുടെ പരാതി കെട്ടിച്ചമച്ചതിലും ഗൂഢാലോചന.
അന്വേഷണം
ഏറ്റെടുക്കാൻ
#സർക്കാരിന്റെ വിജ്ഞാപനം പേഴ്സണൽ മന്ത്രാലയം സി.ബി.ഐ ആസ്ഥാനത്തയയ്ക്കും.സി.ബി.ഐ അന്വേഷിക്കേണ്ട കേസാണോയെന്ന് അറിയിക്കാൻ ആവശ്യപ്പെടും.
മറുപടി ലഭിച്ചാലുടൻ തീരുമാനം സംസ്ഥാന സർക്കാരിനെ അറിയിക്കും. കേസ് രേഖകളെല്ലാം ഉടനടി കൈമാറാൻ പൊലീസിനോട് ആവശ്യപ്പെടും.
സി.ബി.ഐ
തിരയുന്നത്
1)മരണത്തിലേക്ക് നയിച്ച കാരണങ്ങൾ
2)ആത്മഹത്യയാണോ കൊലപാതകമാണോ
3)സംഭവത്തിനു പിന്നിലെ ഗൂഢാലോചന
4)ക്രൂരമായ അക്രമം ആസൂത്രിതമാണോ
5)ഡീനിന്റെയും വാർഡന്റെയും പങ്ക്
6)ദൃക്ഷ്സാക്ഷി മൊഴികൾ അട്ടിമറിച്ചോ
7)പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ
8)പ്രതികൾക്ക് രാഷ്ട്രീയ അഭയം കിട്ടിയോ
സർക്കാരിന്റെ തീരുമാനം സമാധാനവും ആശ്വാസവും നൽകുന്നു. മുഖ്യമന്ത്രിക്ക് നന്ദി
- സിദ്ധാർത്ഥിന്റെ
പിതാവ് ജയപ്രകാശ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |