തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവം നിർത്തിവയ്ക്കാൻ വിസിയുടെ നിർദേശം. കലോത്സവത്തിനെതിരെ കൂട്ടപ്പരാതി വന്നതോടെയാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ലഭിച്ച മുഴുവൻ പരാതികളും പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെന്ന് കേരള സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചു. ഇനി മത്സരങ്ങൾ ഇല്ലെന്നും ഫലപ്രഖ്യാപനം ഉണ്ടാകില്ലെന്നുമാണ് അറിയുന്നത്. സംഭവത്തിൽ സംഘടന സമിതിയുടെ പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല. ഇന്ന് സമാപന സമ്മേളനം നടക്കാനിരിക്കെയാണ് വിസിയുടെ ഇടപെടൽ. കലോത്സവം നിർത്തിവച്ച നടപടി സ്വാഗതം ചെയ്ത് കെ എസ് യു. വിദ്യാർത്ഥികളുടെ പരാതിയിൽ അടിയന്തര നടപടിവേണമെന്നും കെ എസ് യു ആവശ്യപ്പെട്ടു.
ഇന്നലെ കേരള യൂണിവേഴ്സിറ്റി കലോത്സവ വേദിയിൽ എസ്.എഫ്.ഐ- കെ.എസ്.യു പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നിരുന്നു. ഒപ്പന മത്സരം നടന്ന പ്രധാനവേദിയായ സെനറ്റ് ഹാളിൽ കെ.എസ്.യു പ്രവർത്തകർ കൂടിയായ രണ്ട് വോളന്റിയർമാരെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചതാണ് കാരണം. രാവിലെ എട്ടിനായിരുന്നു സംഭവം. ഇതിനെത്തുടന്ന് രണ്ടുമണിക്കൂറോളം മത്സരം തടസപ്പെട്ടിരുന്നു.
കെ.എസ്.യു പ്രവർത്തകരും പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. കോഴവിവാദത്തെ തുടർന്ന് ശനിയാഴ്ച രാത്രി നടക്കേണ്ടിയിരുന്ന ഒപ്പന മത്സരം ഇന്നലെ പുലർച്ചെയാണ് ആരംഭിച്ചത്. ലാ കോളേജിലെ ഒപ്പന ടീമിനൊപ്പം ഉണ്ടായിരുന്ന വോളന്റിയർമാരായ നെടുമങ്ങാട് ഗവ.കോളേജിലെ റൂബൻ, ലാ കോളേജ് വിദ്യാർത്ഥി നിതിൻ തമ്പി എന്നിവരുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകർ അവരെ മർദ്ദിച്ചു. തുടർന്ന് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി വേദിക്ക് മുന്നിലെത്തി. ഇവരെ നീക്കാൻ പൊലീസ് ശ്രമിച്ചതോടെ വാക്കേറ്റവും ഉന്തും തള്ളുമായി.
മത്സരം തടസപ്പെട്ടതോടെ ഒപ്പനയ്ക്ക് വേഷമിട്ട ലാ കോളേജ് വിദ്യാർത്ഥികൾ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഏഞ്ചലീനയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചിരുന്നു. ഇവരെ ബലം പ്രയോഗിച്ച് പൊലീസ് ഹാളിന് പുറത്താക്കി വാതിലടച്ചതോടെ വാക്കേറ്റമായി. കെ.എസ്.യു വനിതാനേതാക്കളെയടക്കം പൊലീസ് ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റാൻ ശ്രമിച്ചതും സംഘർഷത്തിനിടയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |