കൊച്ചി: പത്തനംതിട്ട റാന്നിയിൽ തയ്യൽക്കട നടത്തിയിരുന്ന റോസ്‌ലിൻ ഇപ്പോൾ കൊച്ചിയിൽ ക്യാൻസർ രോഗികളുടെയടക്കം 'മുഖച്‌ഛായ' മാറ്റുകയാണ്! രോഗം മൂലമോ അല്ലാതെയോ പുരികവും കൺപീലികളും നഷ്ടമായവർക്കും കുറവുള്ളവർക്കും പനമ്പിള്ളി നഗറിലെ തയ്യൽക്കടയോട് ചേർന്നുള്ള സ്ഥാപനത്തിൽ അവ വച്ചുപിടിപ്പിക്കാം. വേദനയോ മറ്റു പ്രയാസങ്ങളോ ഇല്ല.സാമ്പത്തികബുദ്ധിമുട്ടുള്ള ക്യാൻസർ രോഗികൾക്ക് സൗജന്യ സേവനം നൽകാനും പദ്ധതിയുണ്ട്.
തയ്യൽക്കടയുടെ പ്രവർത്തനം വഴിമുട്ടിയതാണ് ഇതിന് നിമിത്തമായത്. റാന്നിയിലെ തയ്യൽക്കട 2018ലെ പ്രളയത്തിൽ നശിച്ചു. 2019ൽ കൊച്ചിയിൽ കട തുറന്നെങ്കിലും കൊവിഡിൽ അതും പൊളിഞ്ഞു. വീണ്ടും തുടങ്ങിയപ്പോൾ കൊവിഡിന്റെ രണ്ടാംതരംഗമെത്തി. ലക്ഷങ്ങൾ കടത്തിലായി.
അതിനിടെയാണ് മേയ്‌ക്കപ്പിൽ വേറിട്ട സംരംഭം തുടങ്ങണമെന്ന മോഹമുണ്ടായത്. അങ്ങനെയാണ് പുരികസൗന്ദര്യം കൂട്ടുന്ന മൈക്രോ ബ്ലേഡിംഗ് മേഖലയിലെത്തിയത്. ഇതിനൊപ്പം കൺപീലി, നഖങ്ങൾ എന്നിവയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതും ബംഗളൂരുവിൽ പോയി പരിശീലിച്ചു. ഭർത്താവ് പ്രവാസിയായ രാജൻ മാത്യു. എൻജിനിയറിംഗ് ബിരുദധാരികളായ റോജിനും ജോജിനും മക്കൾ.
പുരികവും കൺപീലിയും റെഡി
ടാറ്റുവിന്റെ വേറൊരു പതിപ്പാണ് കൃത്രിമ പുരികം. ട്രിം ചെയ്ത പുരികംപോലെ ഇഷ്ടമുള്ള നിറത്തിൽ ഷെയ്‌ഡൊരുക്കാം. ഇതിന് രണ്ടു മണിക്കൂർ മതിയാവും. രണ്ടുവർഷം വരെ നിലനിൽക്കും.10,000 രൂപ മുതലാണ് ചെലവ്.
അവശേഷിക്കുന്ന കൺപീലികളിൽ കൃത്രിമ നാരുകൾ പിടിപ്പിച്ച് കട്ടിയുള്ളതാക്കാം. രണ്ടുമാസം വരെ നിലനിൽക്കും. ചെലവ് 4,000 രൂപ മുതൽ.
പൊട്ടിപ്പൊളിഞ്ഞ നഖങ്ങളുടെ ഭംഗി കൂട്ടുന്ന വിദ്യയുമുണ്ട്. നഖത്തിനു മുകളിൽ അതേ ആകൃതിയിലുള്ള ആവരണം ഉറപ്പിച്ച് കളർ ചെയ്യുന്നു. 2000 രൂപ മുതലാണ് ചെലവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |