തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുൻനിരയിൽ സർക്കാർ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു. മുട്ട് മടക്കാതെ, നിശബ്ദരാകാതെ എന്ത് ത്യാഗം സഹിച്ചും പോരാട്ടം തുടരുമെന്നുള്ള ഉറപ്പ് ഒരിക്കൽ കൂടി ആവർത്തിക്കുകയാണ്. വിഷയത്തിൽ കോൺഗ്രസ് ദേശീയ തലത്തിൽ നിലപാട് വ്യക്തമാക്കണം.
നിയമം രാജ്യത്തിന്റെയും ജനങ്ങളുടെയും ഭരണഘടനയുടെയും താത്പര്യങ്ങൾ ഹനിക്കുന്നതാണ്. അത് കേരളത്തിൽ നടപ്പാക്കില്ല. ജനങ്ങളെ മതപരമായി വിഭജിക്കുന്ന തെറ്റായ നിയമത്തിനെതിരെ ഏറ്റവും ശക്തമായ നിലപാടെടുക്കുന്നതും പ്രക്ഷോഭം നടത്തുന്നതും ഇടതുപക്ഷവും കേരളത്തിലെ എൽ.ഡി.എഫ് സർക്കാരുമാണ്.
വിഷയത്തിൽ കോൺഗ്രസ് ഇതുവരെ ദേശീയ തലത്തിൽ ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയിട്ടില്ല. കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിൽക്കലായതുകൊണ്ട് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞുവെന്ന് ബോധിപ്പിക്കാൻ ശ്രമിക്കുകയാണ്. നിലപാട് വ്യക്തമാക്കാൻ ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കഴിഞ്ഞിട്ടില്ല. പറഞ്ഞു എന്നു വരുത്തിതീർക്കാൻ എക്‌സിൽ ചെറിയ കുറിപ്പിടുകയാണ് ചെയ്തത്.
ന്യായ് യാത്ര നടത്തുന്ന രാഹുൽഗാന്ധിയാകട്ടെ ഇതുവരെ വിഷയം അറിഞ്ഞതായേ ഭാവിച്ചിട്ടില്ല. നിയമം നടപ്പാക്കുന്നതിൽ തിരഞ്ഞെടുത്ത സമയം മാത്രമാണ് കോൺഗ്രസിന് പ്രശ്‌നമായി തോന്നിയത് എന്നർത്ഥം വരുന്ന രീതിയിലാണ് കെ.സി.വേണുഗോപാൽ പ്രതികരിച്ചത്. ബില്ലിന്റെ രാഷ്ട്രീയത്തെ തൊടാതെയാണ് ജയ്‌റാം രമേശ് വിമർശിച്ചത്.
കോൺഗ്രസ് ചുവടുമാറ്റി
2019ൽ പൗരത്വ ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയപ്പോൾ അതിനെതിരെ പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുത്ത് യോജിച്ച പ്രക്ഷോഭത്തിനാണ് തയ്യാറായത്. ആദ്യ ഘട്ടത്തിൽ യോജിപ്പിന് തയ്യാറായ കോൺഗ്രസ് പിന്നീട് ചുവട് മാറ്റി. അന്നത്തെ കെ.പി.സി.സി അദ്ധ്യക്ഷൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ പരിഹസിച്ചു. ലോക്‌സഭയിൽ എ.എം ആരിഫും രാജ്യസഭയിൽ എളമരം കരീമും ബിനോയ് വിശ്വവും കെ.കെ രാഗേഷുമാണ് എതിർപ്പുയർത്തിയത്. രാജ്യസഭയിലെ ഇടത് അംഗങ്ങളാണ് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടാനും വോട്ടിനിടാനും ആവശ്യപ്പെട്ടത്. സാങ്കേതികമായി പ്രതികരിച്ചെന്ന് വരുത്തി കോൺഗ്രസ് അംഗങ്ങൾ മൂലയ്ക്കിരുന്നു. പിന്നീട് നടന്ന ജനകീയ പ്രക്ഷോഭത്തിലടക്കം കോൺഗ്രസ് എം.പിമാരെ കണ്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വപ്രക്ഷോഭം:
629 കേസുകൾ പിൻവലിച്ചു
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരേ നടത്തിയ പ്രക്ഷോഭങ്ങളെ തുടർന്ന് രജിസ്റ്റർ ചെയ്ത 835 കേസുകളിൽ 629ഉം ഇതിനകം ഇല്ലാതായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കോടതിയുടെ പരിഗണനയിലുള്ള 206 കേസുകളിൽ 84 എണ്ണം പിൻവലിക്കാൻ സർക്കാർ സമ്മതം നൽകി. ഇതിൽ തീരുമാനമെടുക്കേണ്ടത് കോടതികളാണ്. ഒരു കേസ് മാത്രമാണ് അന്വേഷണത്തിലുള്ളത്. അവസാനിപ്പിക്കാൻ സർക്കാരിന് അപേക്ഷ നൽകാത്തതും ഗുരുതര സ്വഭാവത്തിലുള്ളതുമായ കേസുകൾ മാത്രമേ തുടരുന്നുള്ളൂ. അപേക്ഷ ലഭിച്ചാൽ സാദ്ധ്യമായവ പിൻവലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈരാറ്റുപേട്ട കേസ്:
മറുപടി പറയാൻ
ബാദ്ധ്യസ്ഥൻ- മുഖ്യമന്ത്രി
തിരുവനന്തപുരം: ഈരാറ്റുപേട്ടയിൽ വൈദികനെ വാഹനമിടിപ്പിച്ച കേസിനെതിരായ വിമർശനത്തിന് മറുപടി പറയാൻ താൻ ബാദ്ധ്യസ്ഥനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്തിന്റെ മറ്റിടങ്ങളിലുള്ളതു പോലെ മുസ്ലീം ചെറുപ്പക്കാരെ തേടിപ്പിടിച്ച് കേസെടുക്കുകയാണ് കേരളത്തിലുമെന്നായിരുന്നു ഒരു ചടങ്ങിൽ ഉത്തരവാദപ്പെട്ട ആൾ പ്രസംഗിച്ചത്. പൊലീസെടുത്ത കേസിലെ യഥാർത്ഥ വസ്തുത അന്വേഷിച്ചു വേണം സംസാരിക്കാനെന്ന് താൻ മറുപടി പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരും മുസ്ലിം ചെറുപ്പക്കാരായതിനാലാണ് പൊലീസ് കേസെടുത്തത്. ഉത്തരവാദിത്തപ്പെട്ടവർ തെറ്റായ ചിത്രം വരച്ചുകാട്ടാൻ പാടില്ലെന്നതിനാലാണ് മറുപടി പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മാസപ്പടിക്കേസ്:
രൂക്ഷമായി പ്രതികരിച്ച്
മുഖ്യമന്ത്രി
തിരുവനന്തപുരം: മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണം നടക്കട്ടെയെന്നും വിവരങ്ങൾ വരട്ടെയെന്നും ആദ്യം പറഞ്ഞ മുഖ്യമന്ത്രി
ആവർത്തിച്ച് ചോദിച്ചപ്പോഴാണ് രൂക്ഷമായി പ്രതികരിച്ചത്. 'വിവരങ്ങൾ പുറത്തു വരുമ്പോൾ നിങ്ങൾക്ക് മനസ്സിലാകുമല്ലോ. ഞാൻ പറയേണ്ടത് പറഞ്ഞില്ലേ. നിങ്ങൾ കേട്ടില്ലേ. കേൾവിക്ക് എന്തെങ്കിലും തകരാറുണ്ടോ. ഇപ്പോൾ എനിക്ക് ഇതാണ് പറയാനുള്ളത്' എന്നായിരുന്നു മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |