കണ്ണൂർ: ''ഭക്ഷണം കൊടുത്തിട്ട് ഓൻ കഴിച്ചില്ല. തിരുവനന്തപുരത്തു നിന്ന് വരുമ്പോ വാങ്ങിയ റൊട്ടി മാത്രമാണ് തിന്നത്""- കോഴ ആരോപണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത പി.എൻ. ഷാജിയുടെ അമ്മ ലളിത കണ്ണീർപൊഴിച്ചുകൊണ്ട് പറഞ്ഞു. മകന്റെ നിരപരാധിത്വം വിളിച്ചുപറയുമ്പോൾ ഈ അമ്മയുടെ ഹൃദയം നുറുങ്ങുകയാണ്. കേരള സർവകലാശാല കലോത്സവത്തിലെ മാർഗംകളി വിധികർത്താവായിരുന്നു കണ്ണൂർ താഴെചൊവ്വ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം സദാനന്ദാലയത്തിൽ പി.എൻ.ഷാജി.
'ഓനെ അവർ കൊന്നതാണ്"- ആശ്വാസവാക്കുകളുമായെത്തുന്നവരോടെല്ലാം നിറഞ്ഞ കണ്ണുകളും കൂപ്പിയ കൈകളുമായി ഈ അമ്മ പറയുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്തുനിന്ന് എത്തിയപ്പോൾ മുതൽ ആകെ തകർന്ന മട്ടിലായിരുന്നു ഷാജിയെന്ന് ബന്ധുക്കൾ പറഞ്ഞു.
രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് മകൻ തന്റെയടുത്ത് വന്നതായി ലളിത പറഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അവൻ പറഞ്ഞു. അവന്റെ മുഖത്ത് പാടും കഴുത്തിന്റെ ഭാഗത്ത് വീക്കവും കണ്ട് നിന്നെ ആരെങ്കിലും എന്തെങ്കിലും ചെയ്തോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നാണ് പറഞ്ഞത്. മുഖത്ത് കരുവാളിച്ചത് എന്താണെന്ന് ചോദിച്ചപ്പോൾ കാലിൽ വീണ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും എനിക്ക് അമ്മയെ മാത്രമേ വിശ്വസിപ്പിക്കേണ്ടതള്ളുവെന്നും മറ്റുള്ളവർ എന്തും പറഞ്ഞോട്ടെയെന്നുമായിരുന്നു മറുപടി. നൃത്താദ്ധ്യാപകനായ ഷാജി വർഷങ്ങളായി കലോത്സവങ്ങൾക്കുവേണ്ടി സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ചുവരികയായിരുന്നു. നേരത്തെ കണ്ണൂർ ചെറുകുന്നിൽ നൃത്തസ്ഥാപനം നടത്തിയിരുന്നു. ഭാര്യ: ഷംന.
'ഓൻ പൈസ വാങ്ങുന്നെങ്കിൽ ഈ വീട് ഇങ്ങനെയാകുമോ"
'ഓൻ പൈസ വാങ്ങിയെന്ന്! ഓൻ വാങ്ങുന്നുണ്ടെങ്കിൽ ഈ വീട് ഇങ്ങനെയാകുമോ?- മകനെതിരെ ഉയർന്ന കോഴ ആരോപണം നിഷേധിക്കുന്ന അമ്മയ്ക്ക് സാക്ഷിയാവുകയാണ് വീട്.
ചുവരുകൾ പൊട്ടിപ്പൊളിഞ്ഞ് വാതിലുകളും ജനാലകളും ദ്രവിച്ച ചെറിയൊരു വീടാണ് ഷാജിയുടേത്.
ഇന്നു കുറേനേരം ഉറങ്ങണം. വാതിലിൽ മുട്ടേണ്ട. സന്ധ്യയാകുമ്പോൾ എഴുന്നേൽക്കാം. നാളെ വീണ്ടും തിരുവനന്തപുരത്തേക്ക് പോകണം എന്ന് അമ്മയോട് പറഞ്ഞാണ് ഷാജി അകത്തുകയറി മുറി അടച്ചത്. അമ്മയ്ക്കുള്ള മരുന്ന് വാങ്ങാൻ സഹോദരൻ അനിലിന്റെ ഭാര്യയോടും പറഞ്ഞിരുന്നു. രാത്രിയായിട്ടും വാതിൽ തുറക്കാതായപ്പോഴാണ് അമ്മ വാതിൽ തട്ടി വിളിച്ചത്. പ്രതികരണമുണ്ടാകാത്തതിനെ തുടർന്ന് അയൽക്കാരെ വിളിച്ച് വാതിൽ തള്ളിത്തുറക്കുകയായിരുന്നു. ബോധമില്ലാത്ത നിലയിൽ കിടക്കയിൽ മലർന്നുകിടക്കുകയായിരുന്നു ഷാജി. ഉടൻ കണ്ണൂർ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ആത്മഹത്യാക്കുറിപ്പ്
''ഞാൻ നിരപരാധിയാണ്. ഇതുവരെ ഒരു പൈസയും വാങ്ങിയിട്ടില്ല. സത്യം സത്യം സത്യം. അർഹതപ്പെട്ടതിനു മാത്രമാണ് കൊടുത്തത്. എന്റെ അമ്മയ്ക്കറിയാം തെറ്റ് ചെയ്തിട്ടില്ലെന്ന്. ഇതിന്റെ പിന്നിൽ കളിച്ചവരെയെല്ലാം ദൈവം രക്ഷിക്കട്ടെ""
കേരള യൂണി.
യൂണിയൻ വി.സി പിരിച്ചു വിട്ടു
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ കോഴ വിവാദത്തെയും സംഘർഷങ്ങളെയും തുടർന്ന് സർവകലാശാല യൂണിയൻ വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ പിരിച്ചുവിട്ടു.
ഉടൻ തിരഞ്ഞെടുപ്പ് നടത്താനും ഉത്തരവിട്ടു. ജനറൽ കൗൺസിൽ വിളിച്ചുചേർത്ത് തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ സ്വീകരിക്കണം.
പുതിയ യൂണിയൻ നിലവിൽ വരുന്നതുവരെ യൂണിയന്റെ ചുമതല സ്റ്റുഡൻസ് സർവീസ് ഡയറക്ടർക്കായിരിക്കും.
ഒരു വർഷമാണ് യൂണിയന്റെ കാലാവധി. അതനുസരിച്ച് ഫെബ്രുവരി 26ന് അതവസാനിച്ചു.
എന്നാൽ, താത്കാലികമായി യൂണിയൻ തുടരുകയായിരുന്നു. യൂണിവേഴ്സിറ്റി യുവജനോത്സവം സംഘടിപ്പിച്ചപ്പോൾ യൂണിയന്റെ കാലാവധി പൂർത്തിയായ വിവരം വി.സിയെ അറിയിച്ചതുമില്ല. പുതിയ യൂണിയൻ വരുന്നതുവരെ നിലവിലെ യൂണിയന്റെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് രജിസ്ട്രാറുടെ ശുപാർശ ലഭിച്ചപ്പോഴാണ് ഇക്കാര്യം വി.സിയുടെ ശ്രദ്ധയിൽപ്പെട്ടത്.കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനു പിന്നാലെയാണ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ് നടക്കാറുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |