തിരുവനന്തപുരം : പാർലമെന്റ് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരമെന്നും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിപക്ഷ നേതാവിന്റെ ഉപദേശം സ്വീകരിക്കാൻ നിവൃത്തിയല്ല. ജനങ്ങൾക്ക് എതിരായ പല കാര്യങ്ങളും ഭരണാധികാരികൾ എങ്ങനെയും നടപ്പാക്കാമെന്ന് വാശി പിടിക്കാറുണ്ട്. അത്തരം നടപടികളെ ഫലപ്രദമായി ചെറുത്ത പാരമ്പര്യമാണ് രാജ്യത്തെ ജനാധിപത്യ സംവിധാനത്തിനുള്ളത്. ഒരു സർക്കാർ സംഘപരിവാർ നിലപാട് വച്ച് വാശി പിടിക്കുമ്പോൾ എതിർപ്പ് പ്രകടിപ്പിച്ചിട്ട് കാര്യമില്ലെന്നാണ് പ്രതിപക്ഷനേതാവ് പറയുന്നത്. അതിന് നിയമപരമായ നടപടികൾ സ്വീകരിക്കും..
കോൺഗ്രസിൽ ഇന്ന് കാണുന്ന ആളുകളെ നാളെ അവിടെ കാണുന്നില്ലെന്നത് ഗൗരവമായി കാണേണ്ട വിഷയമാണ്.പത്മജ പാർട്ടി വിട്ട കാര്യത്തിൽ സതീശൻ എന്റെ പേര് പരാമർശിച്ച് പ്രസ്താവന നടത്തി. അതൊക്കെ ഏതെങ്കിലും തരത്തിൽ മുഖവിലയ്‌ക്കെടുക്കാൻ ആരെങ്കിലും തയ്യാറാവുമോ.കഴിഞ്ഞ ഒരു മാസത്തിനിടെ ബി.ജെ.പിയിൽ എത്തിയവരുടെ എണ്ണം നോക്കിയാൽ മതി. രാജ്യത്തെ 12 പഴയ കോൺഗ്രസ് മുഖ്യമന്ത്രിമാരാണ് ബി.ജെ.പിയിലുള്ളത്. സംസ്ഥാന അദ്ധ്യക്ഷൻമാരും എ.ഐ.സി.സിയുടെ പ്രധാനികളും അവിടെയെത്തി. ഇപ്പോഴും ആളുകൾ പോകാൻ തയ്യാറെടുത്തു നിൽക്കുകയാണ്..
സി.എം.ആർ.എല്ലുമായുള്ള മകളുടെ കമ്പനിയുടെ ഇടപാട് സംബന്ധിച്ച് എസ്.എഫ്.ഐ.ഒ അന്വേഷണം നടക്കട്ടെയെന്നും ,അപ്പോൾ വിവരങ്ങൾ ലഭിക്കുമല്ലോയെന്നും മുഖ്യമന്ത്രി
പറഞ്ഞു.കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധത കൊണ്ട്, ആലപ്പുഴയിൽ മത്സരിക്കാനെത്തിയ കെ.സി വേണുഗോപാലിന് രാജ്യസഭാംഗത്വം നഷ്ടപ്പെടില്ല. അദ്ദേഹം ജയിച്ചാൽ ഗുണം ബി.ജെ.പിക്കാണ് . നിയമസഭയിൽ ഒരു രാജ്യസഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ബി.ജെ.പി സ്ഥാനാർത്ഥി ജയിക്കും. അദ്ദേഹത്തിന് കാലാവധി പൂർത്തിയാകും വരെ രാജ്യസഭാ സ്ഥാനത്തിരിക്കാനുള്ള അവസരം ജനങ്ങൾ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |