കൊച്ചി: കേരള സർവകലാശാല കലോത്സവ കോഴക്കേസിലെ രണ്ടും മൂന്നും പ്രതികളായ നൃത്തപരിശീലകർ കാസർകോട് സ്വദേശി ജോമെറ്റ് മൈക്കിൾ, മലപ്പുറം സ്വദേശി സൂരജ് എന്നിവർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഹർജിക്കാർക്കെതിരായ വിശ്വാസവഞ്ചനാക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഉത്തരവ്.
ഹർജിക്കാർ പരിശീലിപ്പിച്ച ടീമിനായിരുന്നു മാർഗംകളിയിൽ ഒന്നാംസ്ഥാനം. ഇവർ വിധികർത്താവിന് കോഴ നൽകിയെന്ന പരാതിയെത്തുടർന്ന് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുക്കുകയും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ് നൽകുകയും ചെയ്തു. ആരോപണം തെറ്റാണെന്നും രാഷ്ട്രീയസമ്മർദ്ദമാണ് ഇതിന് പിന്നിലെന്നുമാണ് ഹർജിക്കാരുടെ വാദം.
ഒന്നാംപ്രതിയായ വിധികർത്താവ് പി.എൻ. ഷാജി ജീവനൊടുക്കിയ വിവരം ഹർജി പരിഗണിക്കവേ ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
ഹർജിക്കാരുടെ സ്വാധീനത്തിലാണ് തിരിമറി നടന്നതെന്ന് സർക്കാർ വിശദീകരിച്ചു. വിധികർത്താവിനെ നിയമിച്ചത് സർവകലാശാലയല്ലേയെന്നും ഹർജിക്കാർക്കെതിരെ വിശ്വാസവഞ്ചനാക്കുറ്റം എങ്ങനെ നിലനിൽക്കുമെന്നും കോടതി ആരാഞ്ഞു. തുടർന്നാണ് മുൻകൂർജാമ്യം അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |