കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് കോളേജ് ദിനാഘോഷത്തിൽ ഗാനം ആലപിക്കുന്നതിനിടെ പ്രിൻസിപ്പൽ മൈക്ക് പിടിച്ചുവാങ്ങിയതിൽ പ്രതിഷേധിച്ച് ഗായകൻ ജാസി ഗിഫ്റ്റ് വേദിയിൽ നിന്ന് ഇറങ്ങിപ്പോയി.
വ്യാഴാഴ്ച്ച രാവിലെ കോളേജ് ദിനാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ ജാസി ഗിഫ്റ്റ് ചടങ്ങിനൊടുവിൽ ഗാനമാലപിക്കുമ്പോഴാണ് പ്രിൻസിപ്പൽ ഡോ. ബിനുജ ജോസഫ് മൈക്ക് വാങ്ങിയത്. ജാസി ഗിഫ്റ്റല്ലാതെ മറ്റാരും സ്റ്റേജിൽ പാടരുതെന്ന് പ്രൻസിപ്പൽ മൈക്കിലൂടെ വിലക്കി. കോറസ് പാടുക മാത്രമാണ് കൂടെയുള്ളവർ ചെയ്തതെന്ന് ജാസി അറിയിച്ചെങ്കിലും പ്രിൻസിപ്പൽ വഴങ്ങിയില്ല. ഒപ്പം പാടിയ ആളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട പ്രിൻസിപ്പൽ, ജാസി ഗിഫ്റ്റ് മാത്രമേ പാടൂ എന്നറിയിച്ചതിനാലാണ് അനുമതി നൽകിയതെന്ന് പറഞ്ഞു. തുടർന്ന് ജാസി ഗിഫ്റ്റ് വേദി വിട്ടിറങ്ങുകയായിരുന്നു.
പ്രിൻസിപ്പലിന് ഉപരോധം
സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ പ്രിൻസപ്പലിനെ ഉപരോധിച്ചു. പുത്തൻകുരിശ് പൊലീസ് എത്തി കുട്ടികളുടെ പരിപാടികൾ കോളേജിന്റെ ഉത്തരവാദിത്വത്തിൽ നടത്തുമെന്ന് തീരുമാനിച്ചതോടെയാണ് ഉപരോധം അവസാനിച്ചത്. ജനാധിപത്യ വിരുദ്ധമായാണ് മാനേജ്മെന്റ് പ്രവർത്തിക്കുന്നതെന്നും കോടതി വിധിയുടെ മറവിൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് പോലും നടത്തുന്നില്ലെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.
കോലഞ്ചേരി കോളേജിലുണ്ടായ അസാധാരണ സംഭവം കടുത്ത വിഷമമുണ്ടാക്കി. പാട്ടിനിടെ മൈക്ക് പിടിച്ച് വാങ്ങിയത് കലാകാരനെ അങ്ങേയറ്റം അപമാനിക്കുന്നതാണ്.
--ജാസി ഗിഫ്റ്റ്
കുസാറ്റിലെ സംഭവങ്ങൾക്കു ശേഷം, പുറമെ നിന്നുള്ളവരുടെ സ്റ്റേജ് പരിപാടികൾ ഡി.ജെ പരിപാടികൾ, മ്യൂസിക്കൽ ബാൻഡ് തുടങ്ങി ഒന്നിനും അനുമതി നൽകരുതെന്നാണ് സർക്കാർ നിർദ്ദേശം.
--ഡോ. ബിനുജ ജോസഫ്, പ്രിൻസിപ്പൽ
മാപ്പ് പറയണം
ക്ഷണിച്ചുവരുത്തിയ അതിഥിയെ ആണ് അപമാനിച്ചത. ജാസി ഗിഫ്റ്റിനോട് പ്രിൻസിപ്പലും കോളേജ് മാനേജ്മെന്റും മാപ്പ് പറയണം.
- എസ്.എഫ്.ഐ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |