ലക്‌നൗ: ആശുപത്രിയിലെത്തിയവരുടെ ഇടയിലൂടെ മുറിഞ്ഞ കൈപ്പത്തി കടിച്ചെടുത്തുകൊണ്ട് നായയുടെ നടത്തം. ഉത്തർപ്രദേശിലെ ലക്‌നൗവിലുള്ള കിംഗ് ജോർജ് ആശുപത്രിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. തെരുവുനായ മുറിഞ്ഞ കൈപ്പത്തി കടിച്ചെടുത്തത് കണ്ട് ആശുപത്രി വളപ്പിലുണ്ടായിരുന്നവരെല്ലാം ഞെട്ടിവിറച്ചുപോയി. തുടർന്ന് നായയെ ഇവിടെയുണ്ടായിരുന്നവർ ഓടിച്ചുവിടാൻ ശ്രമിച്ചു. ഇതോടെ ആശുപത്രിയിലെ പൂന്തോട്ടത്തിലേക്ക് എത്തിയ നായ കൈപ്പത്തി അവിടെ ഉപേക്ഷിച്ച് ഓടിപ്പോയി.
പിന്നാലെയെത്തിയ ആശുപത്രി ജീവനക്കാർ കൈപ്പത്തി മാറ്റി. ഇവർ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈപ്പത്തി കൈമാറി. എവിടെനിന്നാണ് നായക്ക് കൈപ്പത്തി ലഭിച്ചതെന്നോ ആരുടേതാണ് ഈ കൈപ്പത്തിയെന്നോ അറിവായിട്ടില്ല. മോർച്ചറിയിൽ നിന്നും ഏതെങ്കിലും കൈപ്പത്തി നഷ്‌ടമായിട്ടുണ്ടോ എന്ന് ആശുപത്രി അധികൃതർ അന്വേഷിച്ചുവരികയാണ്.
ആശുപത്രിയിൽ സംസ്‌കരിച്ച ശരീരാവശിഷ്‌ടങ്ങളിൽ നിന്നോ പുറത്തെവിടെയെങ്കിലും നിന്നോ ആകാം നായയ്‌ക്ക് കൈപ്പത്തി ലഭിച്ചതെന്നാണ് കരുതുന്നത്. സാധാരണഗതിയിൽ അപകടത്തിൽപെട്ടോ ചികിത്സയുടെ ഭാഗമായി മുറിച്ചുമാറ്റിയതോ ആയ ശരീരഭാഗങ്ങൾ ആശുപത്രിയിൽ തന്നെ സംസ്‌കരിക്കുകയോ കുടുംബാംഗങ്ങൾക്ക് നൽകുകയോ ആണ് പതിവ്. ഇത്തരത്തിൽ പുറമേ ഏതെങ്കിലും കുടുംബങ്ങൾക്ക് സംസ്‌കരിക്കാൻ നൽകിയ ശരീരഭാഗമാകാം ഈ കൈപ്പത്തി എന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |