തിരുവനന്തപുരം: മദ്ധ്യകേരളത്തിന്റെ വികസനത്തിന് ഉതകുന്ന നിർദ്ദിഷ്ട അങ്കമാലി-എരുമേലി ശബരിപാത വിഴിഞ്ഞം തുറമുഖത്തേക്ക് നീട്ടണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോടാവശ്യപ്പെടും. തുറമുഖങ്ങളിലേക്ക് റെയിൽ കണക്ടിവിറ്റിയൊരുക്കാനുള്ള റെയിൽ സാഗർ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. തുടർനടപടികൾക്കായി കെ-റെയിൽ കോർപറേഷനെ ചുമതലപ്പെടുത്തി. വിഴിഞ്ഞത്തേക്ക് നീട്ടിയാൽ അങ്കമാലി - മൂവാറ്റുപുഴ- എരുമേലി- പുനലൂർ- നെടുമങ്ങാട് - വിഴിഞ്ഞം ഗ്രീൻഫീൽഡ് റെയിൽ ചരക്ക് ഇടനാഴി നിർമ്മിക്കാനാവും. തിരുവനന്തപുരത്തേക്കുള്ള സമാന്തര റെയിൽപാതയുമാവും.ശബരി റെയിൽവേ ആക്ഷൻ കൗൺസിലിന്റെ ആവശ്യം പരിഗണിച്ചാണിത്.
അങ്കമാലി- എരുമേലി പാത റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, കിളിമാനൂർ, വെഞ്ഞാറമൂട്, നെടുമങ്ങാട്, കാട്ടാക്കട, ബാലരാമപുരം വഴി വിഴിഞ്ഞം തുറമുഖത്തേക്കാണ് നീട്ടേണ്ടത്. വിഴിഞ്ഞം തുറമുഖത്തേക്ക് ബാലരാമപുരം സ്റ്റേഷനിൽനിന്ന് ബ്രോഡ്‌ഗേജ് പാത നിർമ്മിക്കുന്നുണ്ട്.നിലവിലെ റെയിൽപാതയിലൂടെയാണ് മറ്റ് നഗരങ്ങളിലേക്കുള്ള കണക്ടിവിറ്റി. ഈ പാതയിലെ തിരക്കും തടസവും ഒഴിവാക്കാനാണ് സമാന്തര പാത ആവശ്യപ്പെടുന്നത്.
25 പുതിയ സ്റ്റേഷനുകൾ
ശബരിപാത യാഥാർത്ഥ്യമായാൽ 25പുതിയ റെയിൽവേ സ്റ്റേഷനുകളുണ്ടാവും.
എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഗതാഗതസൗകര്യമേറും.
അങ്കമാലി - തിരുവനന്തപുരം എം സി റോഡിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം
ഫർണിച്ചർ, അരി, പ്ലൈവുഡ്, റബർ, സുഗന്ധവ്യജ്ഞന, പൈനാപ്പിൾ വ്യവസായങ്ങൾക്ക് മെച്ചം
പുനലൂരിൽ വച്ച് കൊല്ലം-ചെങ്കോട്ട പാതയുമായി ബന്ധിപ്പിച്ചാൽ തമിഴ്നാട്ടിലേക്കും കണക്ടിവിറ്റി
റെയിൽസാഗർ
തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽപാത പദ്ധതി കഴിഞ്ഞ കേന്ദ്രബഡ്ജറ്റിൽ പ്രഖ്യാപിച്ചതാണ്. റെയിൽ-സാഗർ കോറിഡോറിൽ 2100 കിലോമീറ്റർ ട്രാക്ക് നിർമ്മിക്കാനാണ് പദ്ധതി. ശബരി പാതയെ ഇതിന്റെ ഭാഗമാക്കിയാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക ബാദ്ധ്യത കുറയാൻ സാദ്ധ്യതയുണ്ട്.നിലവിലെ പാതയുടെ ചെലവായ 3800.93കോടിയുടെ പകുതി 1900.47 കോടി സംസ്ഥാനം നൽകണമെന്ന റെയിൽവേയുടെ ആവശ്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |