കണ്ണൂർ: കേന്ദ്രമന്ത്രിയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. രാജീവ് ചന്ദ്രശേഖറിനെ ഇന്നുവരെ നേരിൽ കണ്ടിട്ടില്ല. ഫോണിൽ പോലും അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടില്ല. ബിസിനസ് ഉണ്ടെങ്കിൽ അത് മുഴുവൻ വിഡി സതീശന് സൗജന്യമായി നൽകുമെന്നും ജയരാജൻ പറഞ്ഞു.
'ബിജെപി സ്ഥാനാർത്ഥികൾ മികച്ചതെന്ന് പറഞ്ഞ് ജാഗ്രതയുണ്ടാക്കാൻ വേണ്ടിയാണ്. കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. ഞാൻ വിഡി സതീശനെ പോലെ ഒരു ബിസിനസ് മാനല്ല. ഇന്നേവരെ രാജീവ് ചന്ദ്രശേഖറിനെ അടുത്തു കണ്ടിട്ടില്ല. ഫോണിൽ സംസാരിച്ച ബന്ധം പോലുമില്ല. പത്രത്തിലും പടത്തിലുമാണ് ഞാൻ കണ്ടിട്ടുള്ളത്. അങ്ങനെയുള്ള ഒരാളുമായി എന്തിനാണ് എന്നെ ബന്ധിപ്പിക്കുന്നത്? എനിക്ക് ബിസിനസ് ഉണ്ടെങ്കിൽ അത് മുഴുവൻ വിഡി സതീശന് സൗജന്യമായി കൊടുക്കും. മുദ്രപ്പേപ്പറുമായി വന്നാൽ അപ്പോൾ തന്നെ ഒപ്പിട്ടുകൊടുക്കാം. ഭാര്യയ്‌ക്ക് ഒരു കമ്പനിയിൽ ഓഹരിയുണ്ട്. അതല്ലാതെ ബിസിനസ് ഉണ്ടെങ്കിൽ സതീശന്റെ ഭാര്യയ്‌ക്ക് എഴുതിക്കൊടുക്കാം.'
'പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിരിക്കുന്ന ഒരാൾ എന്തിനാണ് ഇത്തരം അടിസ്ഥാന രഹിതമായ കാര്യങ്ങൾ പറയുന്നത്? വിഡി സതീശൻ മത്സ്യപ്പെട്ടിയിൽ 150കോടി രൂപ കടത്തിയെന്ന പിവി അൻവറിന്റെ ആരോപണത്തിൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ലല്ലോ. ഒരു സ്വകാര്യ ചാനൽ എന്നെ കുറേ കാലമായി വേട്ടയാടുന്നു. വിദേശത്ത് കോടികളുടെ ബിസിനസ് ഉണ്ടെന്ന് അവരാണ് പ്രചരിപ്പിച്ചത്. അവർ പറഞ്ഞുകൊടുത്തിട്ടാകും സതീശൻ എനിക്കെതിരെ രംഗത്തുവന്നത്. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണം. ആ ചാനലിന്റെ നിലവാരം പൊതുജനം മനസിലാക്കണം. ' -ജയരാജൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |