ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇ ഡി) ശ്രദ്ധേയമായ പ്രവർത്തനങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ ആകുലരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കെതിരെ കർശനവും അചഞ്ചലവുമായാണ് ഇഡി പ്രവർത്തിക്കുന്നതെന്നും ഇന്ത്യാ ടുഡേ കോൺക്ളേവിൽ സംസാരിക്കവെ മോദി പ്രശംസിച്ചു.
മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാത്തതിൽ ഇ ഡി സമർപ്പിച്ച ഹർജിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ‌്‌രിവാളിന് കഴിഞ്ഞദിവസം മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ഇ ഡി അറസ്റ്റുചെയ്ത തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളെ ഏഴു ദിവസം ഇ ഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരാർമശം.
കേന്ദ്രസർക്കാരിന് അഴിമതിക്കെതിരെ പൂജ്യം സഹിഷ്ണുതയാണ് ഉള്ളതെന്ന് ഊന്നിപ്പറഞ്ഞ മോദി അഴിമതിക്കെതിരെ പ്രവർത്തിക്കാൻ ഇ ഡിക്ക് പൂർണ സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കി. 2014ന് മുൻപ്, യുപിഎ സർക്കാരിന്റെ കാലത്ത് സ്വന്ത്രമായി പ്രവർത്തിക്കാൻ ഇ ഡിയെ അനുവദിച്ചിരുന്നില്ലെന്ന് മോദി കുറ്റപ്പെടുത്തി. കുറച്ച് മാത്രം എണ്ണം കേസുകളാണ് ഇ ഡി അന്വേഷിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'2014വരെ ആകെ 1800 കേസുകളായിരുന്നു ഇ ഡി രജിസ്റ്റർ ചെയ്തത്. അതേസമയം, പത്തുവർഷത്തിനിടെ 4700 കേസുകൾ രജിസ്റ്റർ ചെയ്തു. 2014വരെ 5000 കോടിവരെയുള്ള സ്വത്തുക്കളായിരുന്നു കണ്ടുകെട്ടിയത്. എന്നാൽ കഴിഞ്ഞ പത്തുവർഷത്തിനിടെ ഒരു ലക്ഷം കോടിയിലധികം സ്വത്തുക്കൾ കണ്ടുകെട്ടി. അഴിമതിക്കെതിരെയുള്ള പരാതികൾ പത്തിരട്ടി വർദ്ധിച്ചു. ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ചിലർക്കതിൽ പ്രശ്നങ്ങൾ ഉണ്ടാവും. ചില കാരണങ്ങൾ കൊണ്ട് രാവും പകലും അവർ മോദിയെ അധിക്ഷേപിക്കുകയാണ്. ഈ തിരഞ്ഞെടുപ്പ് കാലത്ത് പേപ്പറിൽ കണക്കുകളെഴുതിയാണ് അവർ സ്വപ്‌നം കാണുന്നത്. എന്നാൽ മോദി സ്വപ്‌നങ്ങൾ നൽകുന്നതിൽ നിന്ന് ഗ്യാരണ്ടി നൽകുന്നതിൽ എത്തിക്കഴിഞ്ഞു'- പ്രധാനമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |