ഭദ്രൻ സംവിധാനം ചെയ്ത ഒളിമ്പ്യൻ അന്തോണി ആദം എന്ന സിനിമയിൽ യഥാർത്ഥ തോക്ക് ഉപയോഗിച്ച് ചിത്രീകരണം നടത്തിയതിനെക്കുറിച്ച് അനുഭവം പങ്കുവച്ച് മേജർ രവി. കൗമുദി മൂവീസിന്റെ 'മേജർ സ്‌പീക്ക്‌സ്' എന്ന പരിപാടിയിലാണ് അദ്ദേഹം ലൊക്കേഷനിലുണ്ടായ അനുഭവം പങ്കുവച്ചത്.
'സേലത്ത് വച്ചായിരുന്നു ചിത്രീകരണം. ഞാനാണ് ചിത്രത്തിലെ നായകനായ മോഹൻലാലിനെ കാറിൽ സേലത്ത് എത്തിച്ചത്. ലൊക്കേഷനിൽ ഞാനും പോയിരുന്നു. അവിടെ സംവിധായകൻ ഭദ്രൻ ഉണ്ടായിരുന്നു. ഭദ്രനുമായി അന്ന് പരിചയമില്ലായിരുന്നു. എനിക്കൊരു റോൾ തരുന്നതിനെക്കുറിച്ച് ഭദ്രനോട് സംസാരിച്ചതായി ലാൽ പറഞ്ഞു. എന്നാൽ അന്നത് നടന്നില്ല. ആ കഥാപാത്രമാണ് പിന്നീട് ഗണേശൻ ചെയ്തത്.
ഞാനും പ്രിയദർശനും കൂടി ഒരിക്കൽ ബോംബെയിലെത്തി. ഒരു പരസ്യ ചിത്രീകരണത്തിനായിരുന്നു എത്തിയത്. ഇതിനിടെ ഫോണിൽ പ്രിയൻ വളരെ ചൂടായി സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോൾ പ്രിയദർശൻ എന്നോട് പിറ്റേന്നുതന്നെ മദ്രാസിലേയ്ക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. മോഹൻലാലിനോട് യഥാർത്ഥ തോക്ക് വച്ച് വെടിവയ്ക്കണമെന്ന് സംവിധായകൻ പറഞ്ഞതായി എന്നോട് പറഞ്ഞു. ആക്ഷൻ രംഗങ്ങൾ ചെയ്യുന്നവരെവച്ച് ചെയ്യിക്കാൻ പറ്റില്ലെന്ന് സംവിധായകൻ. ഒറിജിനൽ തോക്ക് ഉപയോഗിക്കാൻ ധൈര്യമില്ലെന്നും അതുകൊണ്ട് മേജർ രവിയെ വിടണമെന്നും മോഹൻലാൽ പറഞ്ഞതായി പ്രിയൻ പറഞ്ഞു.
പിറ്റേന്ന് ആദ്യത്തെ വിമാനത്തിൽതന്നെ ഞാൻ ചെന്നൈയിലെത്തി. അവിടെചെന്നപ്പോൾ എന്റെ കൈയിൽ പിസ്റ്റൾ എടുത്തുതന്നു. ഭദ്രേട്ടന്റെ തന്നെ പിസ്റ്റളായിരുന്നു അത്. അതിൽ ബുള്ളറ്റും ഉണ്ടായിരുന്നു. അവിടെ ഒരു ഫോട്ടോ വച്ചിട്ടുണ്ടായിരുന്നു. ലാൽ അതിനുമുന്നിലായി നിൽക്കും. ഫയർ എന്ന് പറയുമ്പോൾ ലാൽ അവിടെനിന്ന് മാറിയിട്ട് ഞാൻ പകരം വെടിവയ്ക്കണമെന്നും ബുള്ളറ്റ് ഫോട്ടോയുടെ നെറ്റിയിൽ കൊള്ളണമെന്നും ഭദ്രേട്ടൻ വിവരിച്ചു.
ഇതിനിടെ ഞാൻ നോക്കിയപ്പോൾ അവിടെ ഒരു സേഫ്റ്റിയൊന്നും ഒരുക്കിയിരുന്നില്ല. ഞാൻ ആർട്ട് ഡയറക്‌ടറോട് പറഞ്ഞ് ആവശ്യമായ സേഫ്റ്റി ഒരുക്കി. ഇതിനിടെ സമയം താമസിക്കുന്നതിനാൽ ഭദ്രേട്ടൻ അസ്വസ്ഥനാകുന്നുണ്ടായിരുന്നു. പെട്ടെന്ന് ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ പറഞ്ഞു നടക്കില്ല, കളിക്കുന്നത് ഒറിജിനൽ തോക്ക് വച്ചാണെന്ന്.
തുടർന്ന് ചിത്രീകരണം ആരംഭിച്ചു. ആദ്യം ഒരു റിഹേഴ്‌സലിനുശേഷം ടേക്ക് ചെയ്തു. ആക്ഷൻ പറഞ്ഞതും ലാൽ മാറി, ഞാൻ വെടിവച്ചു. കറക്‌ട് നെറ്റിയിൽ കൊണ്ടു. ഭദ്രേട്ടൻ ആദ്യം ചിരിച്ചു. പിന്നീട് മൂപ്പര് പോയി നോക്കി. കറക്‌ട് നെറ്റിയിൽ ബുള്ളറ്റ് കൊണ്ടിരിക്കുന്നത് കണ്ട് ഭദ്രേട്ടൻ കിടുങ്ങിപ്പോയി. അവിടെയാണ് ഭദ്രേട്ടൻ ഞാൻ എന്നുള്ള വ്യക്തിയെ മനസിലാക്കിയതും കമാൻഡോ എന്നുള്ള റെസ്‌പെക്ട് തന്നതും'- മേജർ രവി പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |