തൃശൂർ: താനൊരു മുൻ എസ് എഫ് ഐക്കാരനാണെന്ന് ആവർത്തിച്ച് തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി. ഇക്കാര്യം എം എ ബേബിക്കറിയാം. എം എ ബേബിയുടെ ക്ലാസിൽ താനിരുന്നിട്ടുണ്ട്. അദ്ദേഹം ജീവിച്ചിരിപ്പുണ്ടല്ലോ, താൻ എസ് എഫ് ഐക്കാരനായിരുന്നോയെന്ന് ബേബിയോട് ചോദിക്കൂവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയെ കാണുന്നതിനെക്കുറിച്ചും സുരേഷ് ഗോപി പ്രതികരിച്ചു. ആരും കുത്തിത്തിരുപ്പുണ്ടാക്കിയില്ലെങ്കിൽ ഗോപിയാശനെ ഇനിയും കാണും. തന്റെ വീട്ടിലേക്ക് കെ മുരളീധരനും പ്രശാന്തും അടക്കം ഒരുപാടുപേർ വോട്ടുതേടി വന്നിട്ടുണ്ട്. അവരെയെല്ലാം സ്വീകരിച്ചു. തന്നെ ഗോപിയാശാൻ സ്വീകരിക്കാത്തത് അവരുടെ രാഷ്ട്രീയ ബാദ്ധ്യതയാണെന്നും അതൊരു അവഗണനയായി കാണുന്നില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
സുരേഷ് ഗോപിയെ കലാമണ്ഡലം ഗോപി അനുഗ്രഹിക്കണമെന്ന് പ്രശസ്തനായ ഡോക്ടർ ആവശ്യപ്പെട്ടുവെന്ന മകന്റെ ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ആശാന് പദ്മഭൂഷൺ കിട്ടണ്ടേയെന്ന് ഡോക്ടർ ചോദിച്ചതായും പോസ്റ്റിലുണ്ടായിരുന്നു. എന്നാൽ ആരോപണങ്ങളെല്ലാം സുരേഷ് ഗോപി നിഷേധിച്ചു. ഗോപിയാശാനെ കാണാനായി ആരെയും ചുമതല ഏൽപ്പിച്ചിട്ടില്ലെന്നും അനുഗ്രഹം തേടാനായില്ലെങ്കിൽ ഗുരുവായൂരിൽ പോയി മാനസപൂജ ചെയ്യാമെന്നും സുരേഷ് ഗോപി പ്രതികരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |