പിടിയിലായത് ബാലഭാസ്‌കറിന്റെ മരണത്തിൽ സി.ബി.ഐക്ക് മൊഴി നൽകിയ ആൾ
സുൽത്താൻബത്തേരി : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ കോതമംഗലം സ്വദേശിയും നടനുമായ നെല്ലിമറ്റം കാക്കാനാട്ടു വീട്ടിൽ കലാഭവൻ സോബി ജോർജ്ജ് (56)നെ സുൽത്താൻബത്തേരി പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം കൊല്ലത്തുവച്ചാണ് പിടികൂടിയത്. ഇയാൾ സഞ്ചരിച്ചിരുന്ന ബെൻസ് കാറും കസ്റ്റഡിയിലെടുത്തു.
വയനാട്ടിൽ ആറ് കേസുകളടക്കം 26 കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. നിരവധി ചെക്ക് കേസുകളിലും പ്രതിയാണ്. പുൽപ്പള്ളി താന്നിത്തെരുവ് സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. രണ്ട് വർഷം മുമ്പ് സ്വിറ്റ്സർലൻഡിലേക്ക് വിസ വാഗ്ദാനം ചെയ്ത് 3,04 200 രൂപ തട്ടിയെടുത്തെന്നാണ് പരാതി. 2021 സെപ്തംബർ മുതൽ 2022 മാർച്ച് വരെ പലതവണകളായാണ് പണം തട്ടിയത്. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം നൽകിയത്. വിസയോ പണമോ നൽകാത്തതിനെ തുടർന്നാണ് പരാതി നൽകിയത്.
എസ്.ഐ കെ. വി ശശികുമാർ, സീനിയർ സി.പി.ഒ കെ.എസ് അരുൺജിത്ത്, സി.പി.ഒമാരായ വി.ആർ അനിത്, എം. മിഥിൻ, പി. കെ സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് സോബിയെ പിടികൂടിയത്.
പുൽപ്പള്ളി പോലീസ് സ്റ്റേഷനിൽ നാലും അമ്പലവയൽ സ്റ്റേഷനിൽ ഒരു കേസും ഇയാൾക്കെതിരെയുണ്ട്. വയനാട്ടിൽ നിന്ന് മാത്രം 25 ലക്ഷത്തോളം രൂപ തട്ടിയെണ് നിഗമനം. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി.
ബാലഭാസ്‌കറിന്റെ മരണം:
മൊഴിയിൽ ഉറച്ച് സോബി
ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച കേസിലെ മൊഴിയിൽ താൻ ഉറച്ചുനിൽക്കുന്നതായും കഴിഞ്ഞദിവസം സി.ബി.ഐക്ക് മൊഴിനൽകിയതിന്റെ പ്രതിഫലനമാണ് നിലവിലെ കേസുകളെന്നും സോബിജോർജ്ജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |