SignIn
Kerala Kaumudi Online
Saturday, 27 April 2024 5.18 PM IST

മോദി സ‌ർക്കാരിന്റെ കത്രികപ്പൂട്ട്; വീ‌ർപ്പുമുട്ടലിൽ കോൺഗ്രസ്

congress

#രാഷ്ട്രീയമായും സാമ്പത്തികമായും ഞെരുക്കുന്നതായി ആക്ഷേപം

തിരുവനന്തപുരം:പ്രതിപക്ഷ 'ഇന്ത്യ' മുന്നണിയെ ശിഥിലമാക്കാനുള്ള രാഷ്ട്രീയ കരുനീക്കങ്ങൾക്ക് പുറമെ,സാമ്പത്തികമായും

കോൺഗ്രസിനെ ഞെരുക്കാനുള്ള ബി.ജെ.പിയുടെയും,മോദി സർക്കാരിന്റെയും ആസൂത്രിത നീക്കങ്ങൾ പാർലമെന്റ്

തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പാർട്ടിയെ വീർപ്പ് മുട്ടിക്കുന്നു. പോസ്റ്റർ ഒട്ടിക്കാൻ പോലും ഫണ്ടില്ലാത്ത അവസ്ഥയിലാണെന്ന് ഹൈക്കമാൻഡിലെ നേതാക്കൾ ഇതാദ്യമായി വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത് പ്രതിസന്ധിയുടെ ഗൗരവം

വർദ്ധിപ്പിക്കുന്നു.

ഇന്ത്യ മുന്നണിയുടെ രൂപീകരണ ഘട്ടത്തിൽ കൈ കോർത്തിരുന്ന പ്രബല പ്രാദേശിക പാർട്ടികളിൽ പലതും ഇപ്പോൾ സഖ്യത്തിലില്ല.മുന്നണിയുടെ കൺവീനർ സ്ഥാനം മോഹിച്ച ബീഹാറിലെ നീതിഷ് കുമാറിന്റെ ജനതാ ദൾ-യു ബി.ജെ.പി കൂടാരത്തിലാണ് . മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസാവട്ടെ, ബംഗാളിൽ ഒറ്റയ്ക്കാണ് മത്സരം. ആന്ധാപ്രദേശിൽ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശത്തിന് പുറമെ, ഒഡിഷയിൽ നവീൻ പ‌ട്നായിക്കിന്റെ

ബി.ജെ.ഡിയെയും ബി.ജെ.പി വലയിലാക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ നിരവധി കോൺഗ്രസ് നേതാക്കൾ ബി.ജെ.പി

പാളയത്തിലെത്തി.വൻ പ്രലോഭനങ്ങൾ നൽകിയും,അഴിമതിക്കേസുകളിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണിതെന്നാണ് കോൺഗ്രസിന്റെ ആരോപണം.മോദി സർക്കാർ തന്നെ മൂന്നാമൂഴത്തിലും കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്ന പ്രതീതി

ഇതിനകം സൃഷ്ടിക്കാനായെന്നാണ് മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ അവകാശ വാദം.

കോൺഗ്രസിനെ

പാപ്പരാക്കുന്നു

റിട്ടേൺ സമർപ്പിക്കാത്തതിന്റെ പേരിൽ 210 കോടി രൂപയാണ് ആദായ നികുതി വകുപ്പ് കോൺഗ്രസിന് പിഴയിട്ടത്. ബി.ജെ.പി ഉൾപ്പെടെ മറ്റൊരു പാർട്ടിയും ആദായ നികുതി റിട്ടേൺ സമർപ്പിക്കാതിരിക്കുമ്പോഴാണിതെന്ന് പാർട്ടി നേതാക്കൾ പറയുന്നു കോൺഗ്രസിന്റെ അക്കൗണ്ടിൽ നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത 85 കോടി കോടതിയെ സമീപിച്ചിട്ടും തിരികെ ലഭിച്ചിട്ടില്ല.മാത്രമല്ല, 115 കോടി കൂടി പാർട്ടി അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. പാർട്ടി ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത 25 കോടിയും പിടിച്ചെടുത്തതിൽപ്പെടും.ഏഴ്

ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പിന്റെ ആഴ്ചകൾ നീണ്ട പ്രചാരണത്തിന് കോടികൾ വേണ്ടി വരും.വിവിധ സംസ്ഥാനങ്ങളിലെ

പാർട്ടി സ്ഥാനാർത്ഥികൾക്ക് ചെലവിനുള്ള ഫണ്ടും നൽകണം.പാർട്ടിയെ പാപ്പരാക്കുന്ന കേന്ദ്ര സർക്കാരിന്റെ സമീപനം

തുടർന്നാൽ എല്ലാം അവതാളത്തിലാവുമെന്നാണ് പാർട്ടിയുടെ ഉത്കണ്ഠ.

യു.ഡി.എഫിലും

അസംതൃപ്തി

കേന്ദ്രത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭരണം പിടിക്കുമെന്ന കണക്കുകൂട്ടലിൽ മുസ്ലീം-ക്രിസ്ത്യൻ വിഭാഗങ്ങൾ

കൂട്ടത്തോടെ പിന്തുണച്ചതാണ് 2019ലെ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20ൽ 19 സീറ്റും തൂത്തുവാരാൻ യു.ഡി.എഫിനെ

സഹായിച്ചത്.എന്നാൽ,ഇത്തവണ അത്തരമൊരു അവകാശ വാദം കോൺഗ്രസ് പോലും ആത്മാർത്ഥമായി ഉന്നയിക്കുന്നില്ലെന്ന്

യു.ഡി.എഫിലെ ഘടകകക്ഷികൾ കരുതുന്നു.കോൺഗ്രസിന്റെ ഫണ്ട് ക്ഷാമം കേരളത്തിലെ പ്രചാരണ പ്രവർത്തനങ്ങളെയും

പ്രതികൂലമായി ബാധിക്കുമോയെന്നും അവർ ആശങ്കപ്പെടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.