കൊച്ചി: ഡോ. കെ.കെ. ഗീതാകുമാരി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലറായി ചുമതലയേറ്റു. കാലിക്കറ്റ് സർവകലാശാല സംസ്കൃത വിഭാഗം പ്രൊഫസറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. കാലടി മുഖ്യകേന്ദ്രത്തിലെ ഭരണനിർവഹണ സമുച്ചയത്തിൽ രജിസ്ട്രാർ ഡോ. പി. ഉണ്ണിക്കൃഷ്ണൻ ബൊക്കെനൽകി സ്വീകരിച്ചു. ഫിനാൻസ് ഓഫീസർ എസ്. ശ്രീകാന്ത് സന്നിഹിതനായിരുന്നു.
30 വർഷത്തെ ബിരുദാനന്തരബിരുദ അദ്ധ്യാപന പരിചയമുണ്ട്. സംസ്കൃതസർവകലാശാലയിൽനിന്ന് സംസ്കൃതത്തിൽ ഡോക്ടറേറ്റ് നേടി. സംസ്കൃതം സാഹിത്യം, സംസ്കൃതം വ്യാകരണം, പുരാണേതിഹാസം, ഇംഗ്ലീഷ്, ഫിലോസഫി, ഭാഷാശാസ്ത്രം എന്നിവയിൽ ബിരുദാനന്തര ബിരുദവും ബി.എഡ്, എം. ഫിൽ, ഡിപ്ലോമ ഇൻ പ്രാകൃത് എന്നിവയും നേടിയിട്ടുണ്ട്. കാലിക്കറ്റ്, കണ്ണൂർ, കേരള സർവകലാശാലകളിൽ ഡോക്ടറൽ കമ്മിറ്റി ചെയർമാനായിരുന്നു. കാലിക്കറ്റ് സർവകലാശാലയുടെ ഫാക്കൽറ്റി ഒഫ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ വിഭാഗം ഡീനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃശൂർ കുന്നത്തങ്ങാടി സ്വദേശിനിയാണ്.
യോഗ്യതയില്ലാതെ തരംതാഴ്ത്തിയവർ
വീണ്ടും കോളേജ് പ്രിൻസിപ്പൽമാർ
നിയമനം യു.ജി.സി ചട്ടം ദുർവ്യാഖ്യാനംചെയ്ത്
തിരുവനന്തപുരം: കോടതി ഉത്തരവ് പ്രകാരം തരംതാഴ്ത്തിയ സർക്കാർ കോളേജ് പ്രിൻസിപ്പൽമാരെ യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായി വീണ്ടും പ്രിൻസിപ്പൽമാരായി നിമിക്കാനുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം വിവാദമാവുന്നു. 2017-18 കാലയളവിൽ സി.പി.എം അദ്ധ്യാപക സംഘടന നേതാക്കൾ ഉൾപ്പെടെ 12 പേരെ പ്രിൻസിപ്പൽമാരായി നിയമിച്ചത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു. ഇതിൽ ഏഴുപേരെയാണ്ചട്ടങ്ങൾ അവഗണിച്ച് പ്രിൻസിപ്പൽമാരാക്കാൻ ഉത്തരവായത്.
പ്രിൻസിപ്പൽമാരായവർആ പദവിക്ക് അയോഗ്യരാണെന്ന് ചൂണ്ടിക്കാട്ടിയും തന്റെ പ്രിൻസിപ്പൽ പ്രൊമോഷൻ തടഞ്ഞത് ചോദ്യം ചെയ്തും യൂണിവേഴ്സിറ്റി കോളേജിലെ അദ്ധ്യാപകനായിരുന്ന ഡോ. ബാബു നൽകിയ ഹർജിയിലാണ് 12 പേരെ തരംതാഴ്ത്തിയത്. യു.ജി.സി 2010 റഗുലേഷൻ പ്രകാരം സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് അദ്ധ്യാപകരുടെ യോഗ്യതകൾ പുനഃപരിശോധിക്കാനും ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. 2021ൽ വിരമിച്ച ഡോ. ബാബുവിന് 2017 മുതൽ മുൻകാല പ്രാബല്യത്തിൽ പ്രിൻസിപ്പൽ നിയമനം വകവച്ച് ആനുകൂല്യങ്ങൾ നൽകാനും ബാക്കിയുള്ളവരിൽ ഏഴുപേർക്ക് യു.ജി.സി വ്യവസ്ഥയിൽ ഇളവ് നൽകി പ്രൊമോഷൻ നൽകാനുമാണ് സർക്കാർ ഉത്തരവ്.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അധ്യക്ഷയായ വിദഗ്ദ്ധ സമിതിയെയാണ് യോഗ്യതകൾ പരിശോധിക്കാൻ സർക്കാർ നിയോഗിച്ചിരുന്നത്. യു.ജി.സി ചട്ടപ്രകാരം പ്രിൻസിപ്പൽ നിയമനത്തിന് യൂണിവേഴ്സിറ്റിയുടെ അംഗീകൃത റിസർച്ച് ഗൈഡായിരിക്കണം.യു.ജി, പി.ജി, വിദ്യാർത്ഥികളുടെ പ്രോജക്ടുകൾ ഗൈഡ് ചെയ്ത അദ്ധ്യാപകർ യൂണിവേഴ്സിറ്റി അംഗീകൃത ഗൈഡുകളാണെന്ന് ദുർവ്യാഖ്യാനം ചെയ്താണ് നിയമന വ്യവസ്ഥകൾ അട്ടിമറിച്ച് ഏഴ് പേർക്ക് പ്രിൻസിപ്പലായി സ്ഥാനക്കയറ്റം നൽകിയത്. ഇവരെരാഷ്ട്രീയ സമ്മർദ്ദങ്ങളുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽമാരായി നിയമിച്ചത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |