തൃശൂർ: മാർച്ച് 16 മുതൽ നിലവിൽ വന്ന മാതൃകാ പെരുമാറ്റചട്ടം ലംഘിച്ച് പൊതു ഖജനാവിൽ നിന്നു പണം ചെലവഴിച്ച്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച 16 പേജുള്ള മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം ഇടതുപക്ഷ ജനാധിപത്യ മുന്നണി വീടുകളിൽ ഇലക്ഷൻ പ്രചാരണത്തിന് വിതരണം ചെയ്തതിനെതിരെ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ എം.പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.
മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എന്നിവർക്കെതിരെയാണ് പരാതി. പ്രസിദ്ധീകരണം മുഴുവനും അടിയന്തരമായി കണ്ടുകെട്ടണമെന്നും പ്രസിദ്ധീകരിച്ചവർക്കും വിതരണം ചെയ്തവർക്കുമെതിരെ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റലേഷൻസ് വകുപ്പ് ഡയറക്ടർ എന്നിവരുടെ അറിവോടും സമ്മതത്തോടും കൂടിയാണ് കോടിക്കണക്കിന് രൂപ ഇതിനായി വകമാറ്റിയതെന്നും ഇത് മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി.
പാവപ്പെട്ടവർക്കുള്ള ക്ഷേമ പെൻഷനടക്കം തടഞ്ഞുവയ്ക്കുകയും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് സുപ്രീം കോടതിയിൽ ബോധിപ്പിക്കുകയും ചെയ്ത സർക്കാരാണ് കോടിക്കണക്കിന് രൂപ ഖജനാവിൽ നിന്ന് ചെലവഴിച്ച് ബ്രോഷർ അച്ചടിച്ച് പ്രചാരണത്തിനായി ഉപയോഗിക്കുന്നതെന്ന് പ്രതാപൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |