ചെന്നൈ: പിഎം കെയേഴ്‌സ് ഫണ്ടിലൂടെ കേന്ദ്രം പണം തട്ടിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഡിഎംകെയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് തിരുച്ചിറപ്പള്ളിയിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ പിഎം കെയേഴ്‌സ് ഫണ്ടിന് പിന്നിലെ രഹസ്യം പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയം മുന്നിൽ കണ്ടാണ് അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റെന്നും സ്റ്റാലിൻ ആരോപിച്ചു.
'ആരോപണം മറയ്ക്കാൻ അവർ കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തു. തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ബിജെപിയുടെ ഭയമാണ് ഇതിനുകാരണം. കഴിഞ്ഞ 13 മാസമായി മനീഷ് സിസോദിയ ജയിലിലാണ്. കഴിഞ്ഞമാസം ഹേമന്ത് സോറനും അറസ്റ്റിലായി. ജനങ്ങൾ തങ്ങൾക്കെതിരെ തിരിഞ്ഞെന്നും പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി അവരെ ചെറുത്തുവെന്നും മനസ്സിലാക്കിയ ബിജെപി തെറ്റായ പ്രവർത്തികൾ ചെയ്യുകയാണ്.
അടുത്തിടെ, സേലത്ത് വന്നപ്പോൾ, തമിഴ്‌നാട്ടിൽ ബിജെപി വളർന്നതിനാൽ ഡിഎംകെയുടെ ഉറക്കം നഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. എന്നാൽ യഥാർത്ഥത്തിൽ ഉറക്കം നഷ്ടപ്പെട്ടത് മോദിക്കാണ്, കാരണം തന്റെ സർക്കാരിന് അവസാനമായെന്ന് അദ്ദേഹത്തിന് മനസിലായി. ഞങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാൻ പ്രധാനമന്ത്രിക്കാവുമോ? പ്രളയ ദുരിതാശ്വാസ ഫണ്ട് എവിടെ? തമിഴ്‌നാടിന് എന്ത് പ്രത്യേക പദ്ധതികളാണ് താങ്കൾ നൽകിയത്? മധുര എയിംസ് എവിടെ? പുതിയ റെയിൽവേ പദ്ധതികൾ എവിടെ? ഇങ്ങനെയുള്ള ആളുകളാണ് ഞങ്ങളെ വിമർശിക്കുന്നത്. ഡിഎംകെ ചെയ്‌ത പ്രവർത്തികൾ വിവരിക്കാൻ ഒരുദിവസം മതിയാവുകയില്ല.
അഴിമതി വിരുദ്ധ സർക്കാർ എന്ന് പ്രധാനമന്ത്രി പറയുമ്പോഴും തിരഞ്ഞെടുപ്പ് ബോണ്ടിലെ അഴിമതി എന്താണ്? കേന്ദ്ര ഏജൻസികളെ കളിപ്പാവകളെപ്പോലെ നിയന്ത്രിക്കുകയും റെയ്‌ഡുകൾക്ക് അയക്കുകയുമാണ് അവർ ചെയ്യുന്നത്. എന്നിട്ടവരുടെ പാർട്ടിക്ക് തിരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ ഫണ്ട് ലഭിക്കുന്നു. 8000 കോടിയിലധികമാണ് അവർ ഇത്തരത്തിൽ തട്ടിയെടുത്തത്. ഇലക്‌ടറൽ ബോണ്ടിന് പുറമെ അവർ പണം തട്ടിയ മറ്റൊരു പദ്ധതി പിഎം കെയേഴ്‌സ് ഫണ്ടാണ്. ഇന്ത്യ മുന്നണി ജൂണിൽ അധികാരത്തിലെത്തുമ്പോൾ അതിന്റെ രഹസ്യങ്ങൾ പുറത്തുവിടും. റാഫേൽ അഴിമതിയും പുറത്തുകൊണ്ടുവരും. ഇത്തരമൊരു അഴിമതി നിറഞ്ഞ സർക്കാരിനെ നയിക്കുന്നയാൾക്ക് അഴിമതിക്കെതിരെ പോരാടുന്നതിനെക്കുറിച്ച് എങ്ങനെ സംസാരിക്കാനാവും?- എം കെ സ്റ്റാലിൻ ചോദിച്ചു.
കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. 'നിങ്ങളുടെ രാഷ്ട്രീയ താത്‌പര്യങ്ങൾക്കുവേണ്ടി നിങ്ങൾ തമിഴരെ ഇകഴ്ത്തുകയാണോ? പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ നിങ്ങൾ അപമാനിക്കുകയാണോ? ഞങ്ങൾ ജനങ്ങൾക്ക് നൽകുന്നത് ഭിക്ഷയല്ല, അവരുടെ അവകാശങ്ങളാണ്. നിങ്ങൾ കോർപ്പറേറ്റുകളുടെ വായ്പകൾ എഴുതിത്തള്ളിയിട്ട് ഇത് നിങ്ങളുടെ ഭിക്ഷയാണെന്ന് പറയുമോ? നിങ്ങൾക്ക് ജനങ്ങളെ സഹായിക്കാനായില്ലെങ്കിൽ എന്തിനാണ് ധനമന്ത്രിയുടെ സ്ഥാനത്ത് തുടരുന്നത്?'- സ്റ്റാലിൻ വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |