റാന്നി: പത്തനംതിട്ട റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ കഞ്ചാവ് ചെടികൾ വളർത്തിയതായി റിപ്പോർട്ട്. വിഷയത്തിൽ എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അന്വേഷണം നടത്തി കോട്ടയം ഡിഎഫ്ഒയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. പ്ലാച്ചേരി സ്റ്റേഷനിലെ റെസ്ക്യൂവർ അജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സാം കെ സാമുവൽ എന്നിവരാണ് ഗ്രോ ബാഗിൽ കഞ്ചാവ് വളർത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇവർ 40ഓളം കഞ്ചാവ് ചെടികളാണ് ഗ്രോ ബാഗുകളിലായി സ്റ്റേഷന് ചുറ്റും വളർത്തിയിരുന്നത്. എന്നാൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയിട്ടില്ല. ഗ്രോ ബാഗുകളുടെ അവശിഷ്ടങ്ങളിലും മറ്റും കഞ്ചാവ് വളർത്തിയതിന്റെ ലക്ഷണങ്ങൾ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവം പുറത്തറിഞ്ഞപ്പോൾ ചെടി നശിപ്പിക്കപ്പെട്ടുവെന്നാണ് നിഗമനം.
ചെടികൾ വളർത്തിയതിന്റെ ചിത്രങ്ങളാണ് റേഞ്ച് ഓഫീസർക്ക് ലഭിച്ചിട്ടുള്ളത്. ഈ മാസം 16നാണ് റിപ്പോർട്ട് സമർപ്പിച്ചത്. സ്റ്റേഷനിലെ വനിതാ ജീവനക്കാരടക്കം മറ്റു വനപാലകർക്ക് വിവരം അറിയാമെന്നും റിപ്പോർട്ടിൽ വ്യക്തമാണ്. ആറുമാസം മുൻപാണ് സംഭവം നടന്നത്. ഒമ്പത് ചെടികളുടെ ചിത്രം അന്നത്തെ എരുമേലി റെയ്ഞ്ച് ഓഫീസർക്ക് ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഓഫീസർ അന്വേഷണം നടത്തുകയായിരുന്നു. 40 ഓളം കഞ്ചാവ് ചെടി വളർത്തിയതായി അജേഷ് ഓഫീസർക്ക് മൊഴി നൽകി. കൂട്ടുകാരനാണ് തെെ നൽകിയതെന്നും അജേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |