തിരുവനന്തപുരം: കോൺഗ്രസിന് ഇത് 'ഡു ഓർ ഡൈ" ഇലക്ഷനാണെന്ന് പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി പറഞ്ഞു.
തലേക്കുന്നിൽ ബഷീർ സ്‌മാരക പുരസ്‌കാരം ഇന്ദിരാഭവനിൽ ഡോ. ജോർജ് ഓണക്കൂറിനു നൽകിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സർക്കാർ വീണ്ടും വന്നാൽ രാജ്യത്ത് എന്തൊക്കെ സംഭവിക്കുമെന്ന് ആലോചിക്കണം. ലോകം ഇന്ത്യയെ ബഹുസ്വരതയുടെയും മതേതരത്വത്തിന്റെയും പേരിലാണ് ബഹുമാനിക്കുന്നത്. 10 വർഷമായി മോദി സർക്കാർ മതേതരത്വത്തെ ദുർബലപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. അതിൽ ഏറ്റവും അപകടകരം പൗരത്വഭേദഗതി നിയമമാണ്. പൗരത്വനിയമത്തിൽ മുമ്പും പല ഭേദഗതികളും ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും മതം അടിസ്ഥാനമാക്കിയായിരുന്നില്ല.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് പോറലേൽപ്പിക്കുന്ന നിയമം സുപ്രീംകോടതി വലിച്ചെറിയുമെന്നാണ് കരുതുന്നത്. ഇന്ത്യ മുന്നണി അധികാരത്തിലേറിയാൽ പൗരത്വനിയമഭേദഗതി നിയമം പിൻവലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശഭക്തി ഗാനങ്ങളും മുദ്രാവാക്യങ്ങളും കോൺഗ്രസുകാർ നെഞ്ചോട് ചേർത്തുപിടിച്ചപ്പോൾ ബ്രിട്ടൻ നീണാൾ വാഴട്ടെയെന്ന് പാടിനടന്നവരാണ് കമ്മ്യൂണിസ്റ്റുകാരെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു. പൗരത്വനിയമഭേദഗതിയിൽ മുസ്ലീങ്ങളെ ഒഴിവാക്കിയ മോദി സർക്കാരിന്റെ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി സ്വാതന്ത്ര്യസമരത്തിൽ മുസ്ലീങ്ങളുടെ സംഭാവനകൾ എടുത്തു പറഞ്ഞാണ് മലപ്പുറത്ത് പ്രസംഗിച്ചത്. എന്നാൽ അന്നു കമ്മ്യൂണിസ്റ്റുകാർ എവിടെയായിരുന്നെന്നും ക്വിറ്റ് ഇന്ത്യാസമരത്തെ പിന്നിൽനിന്നു കുത്തിയ ചരിത്രം അവരുടേതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡോ. ശശി തരൂർ, വി.എസ്. ശിവകുമാർ, പാലോട് രവി, ചെറിയാൻ ഫിലിപ്പ്, എം.ആർ. തമ്പാൻ, ബി.എസ്. ബാലചന്ദ്രൻ, ഇ. ഷംസുദീൻ, ജഗ്ഫർ തേമ്പാമൂട്, വിനോദ് സെൻ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ടയിൽ പ്രചാരണത്തിനെത്തും
ആരോഗ്യം അനുവദിച്ചാൽ പത്തനംതിട്ടയിൽ പ്രചാരണത്തിനെത്തുമെന്ന് എ.കെ. ആന്റണി വ്യക്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ താൻ തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്. ആരോഗ്യം അനുവദിക്കുന്നത് പോലെ തിരുവനന്തപുരത്തെ എല്ലാ സ്ഥലങ്ങളിലും പ്രചാരണത്തിനെത്തും. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാൻ മോദിയെ അധികാരത്തിൽ നിന്ന് താഴെയിറക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |