ന്യൂഡൽഹി : മാദ്ധ്യമങ്ങൾക്കെതിരായ മാനനഷ്ടക്കേസുകളിൽ വിചാരണക്കോടതികളുടെ വിധി അഭിപ്രായ സ്വാതന്ത്ര്യത്തെയും പരിഗണിച്ചാവണമെന്ന് സുപ്രീംകോടതി. സീ എന്റർപ്രൈസസ് ലിമിറ്റഡിനെതിരെയുള്ള ഉള്ളടക്കം നീക്കം ചെയ്യാൻ ബ്ലൂംബർഗ് ടി.വി പ്രൊഡക്ഷൻ സർവീസസിന് ഡൽഹി സാകേത് കോടതി നൽകിയ ഇടക്കാല ഉത്തരവ് റദ്ദാക്കികൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്രിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദ്ദേശം.
ഉത്തരവിടുമ്പോൾ അഭിപ്രായ സ്വാതന്ത്ര്യം എന്ന മൗലികാവകാശത്തെ ബാധിക്കുമോയെന്ന് നോക്കണം. പ്രസാധകന്റെ പ്രസിദ്ധീകരിക്കാനുള്ള അവകാശത്തെ മാത്രമല്ല ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയുമാണ് ഇത്തരം ഉത്തരവുകൾ ബാധിക്കുക. ഉള്ളടക്കവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രഥമദൃഷ്ട്യാ കേസുണ്ടോ, അപകീർത്തിയുണ്ടായോ തുടങ്ങിയ സാങ്കേതിക കാര്യങ്ങൾ മാത്രം പരിശോധിച്ചു പോകുകയല്ല വേണ്ടത്. സ്വകാര്യത, അന്തസിനുള്ള അവകാശം എന്നിവയ്ക്കൊപ്പം അഭിപ്രായ സ്വാതന്ത്ര്യത്തെയും പരിഗണിക്കണം. അസാധാരണ സാഹചര്യങ്ങളിൽ അല്ലാതെ ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ഉത്തരവിടാൻ പാടില്ല. ആർക്കെതിരെയാണോ ഹർജി അവരെയും കേൾക്കണം. വിചാരണ തുടങ്ങും മുൻപു തന്നെ നീക്കംചെയ്യാൻ ഉത്തരവിട്ടാൽ അത് ഉള്ളടക്കത്തിന്റെ മരണശിക്ഷയാവും.
ഹൈക്കോടതിക്കും തെറ്റുപറ്റി
മാദ്ധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളിൽ വിചാരണക്കോടതികൾ ഏകപക്ഷീയമായി ഉത്തരവിട്ടാൽ ഇടപെടേണ്ട ചുമതല ഹൈക്കോടതിക്കുണ്ട്. എന്നാൽ, ഈ കേസിൽ ഡൽഹി ഹൈക്കോടതിയിൽ നിന്ന് ഇടപെടലുണ്ടായില്ല. ഇത് തെറ്റായിപ്പോയെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |