കൊല്ലം: ഇടത്, വലത് മുന്നണികൾക്ക് പലതവണ അവസരം നൽകിയ കൊല്ലത്തെ ജനങ്ങൾ ഇത്തവണ തനിക്ക് അഞ്ചുകൊല്ലം തരണമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
എൽ.ഡി.എഫും യു.ഡി.എഫും കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ തങ്ങളുടേതായി ചിത്രീകരിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ്. കൊല്ലത്ത് അടക്കം കേരളത്തിലെങ്ങും ത്രികോണ മത്സരമില്ല. എൻ.ഡി.എയും ഇന്ത്യ മുന്നണിയും തമ്മിലാണ് മത്സരം. പ്രേമചന്ദ്രന്റെയും മുകേഷിന്റെയും പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയാണ്. പിന്നെ എന്തിനാണ് ഇവർ പരസ്പരം മത്സരിക്കുന്നത്. ഇവർ തമ്മിൽ വലിയ അഡ്ജസ്റ്റ്മെന്റാണുള്ളത്. 'മോദിയുടെ ഗ്യാരന്റി, കൂടെയുണ്ട് കൃഷ്ണകുമാർ' എന്നതാണ് താൻ ജനങ്ങൾക്ക് മുന്നിൽ വയ്ക്കുന്ന പ്രധാന കാര്യം.
തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങൾ നൽകി തള്ളിമറിക്കാനില്ല. കൊല്ലത്ത് വിവിധ വ്യവസായങ്ങൾക്കും ടൂറിസത്തിനും അനന്തമായ സാദ്ധ്യതകളാണുള്ളത്. അവ നടപ്പാക്കാൻ ശ്രമിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു.
പ്രചരണത്തിന് മോദി എത്തിയേക്കും
കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രധാനമന്ത്രി മോദിയെ എത്തിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു. കേരളത്തിൽ നാല് മണ്ഡലങ്ങളിൽക്കൂടി മോദി വരണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. അതിലൊന്ന് കൊല്ലമാണ്. അദ്ദേഹം എത്തുമെന്നാണ് പ്രതീക്ഷയെന്നും കൃഷ്ണകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |