കൊല്ലം: അഞ്ച് കൊല്ലം തരണമെന്ന് കൊല്ലത്തെ എൻ ഡി എ സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാർ. കൊല്ലം എടുക്കുമെന്നൊന്നും പറയുന്നില്ലെന്നും ജയിച്ചില്ലെങ്കിലും കൂടെക്കാണുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
'കൊല്ലം അഞ്ച് കൊല്ലം തരണം. എടുക്കുമെന്നൊന്നും പറയുന്നില്ല. അവർ തരികയാണ് വേണ്ടത്. ഇയാൾക്ക് കൊടുത്താൽ നന്നാവുമെന്ന് അവർക്ക് തോന്നിയാൽ നല്ലത്. ഇല്ലെങ്കിലും കൂടെ കാണും.'- കൃഷ്ണകുമാർ പറഞ്ഞു.
കൊല്ലം ചന്ദനത്തോപ്പ് ഐടിഐയിൽ എസ് എഫ് ഐ പ്രവർത്തകർ തടഞ്ഞതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'തുടക്കത്തിൽ ഒരു കല്ല് കടിക്കണം. അതിനൊരു സുഖമുണ്ട്. അപ്പോഴാണ് നമുക്കുമൊരു ആവേശം വരുന്നത്. നമ്മൾ ആരെയും തടയാൻ പോകാറില്ല. എല്ലാവരെ സ്വാഗതം ചെയ്ത് ജീവിക്കുകയാണ്. ഭാരതത്തിന്റെ പ്രത്യേകത തന്നെ അതിഥി ദേവോ ഭവ: എന്നാണ്. അതിഥിയെ ദൈവതുല്യമായിട്ടാണ് കാണുന്നത്.
ഇവിടെ വരുമ്പോൾ നമ്മൾ മനസിലാക്കുന്ന കാര്യം, രണ്ട് സ്ഥാനാർത്ഥികൾക്ക് ഇവിടെ വരാം, പ്രചരണം നടത്താം, പോകാം. അതെന്താ കാര്യം. ആ രണ്ട് സ്ഥാനാർത്ഥികളും രണ്ട് പാർട്ടിയല്ല. ഒരേ മുന്നണി, ഒരേ കുടുംബം ഇന്ത്യ മുന്നണി. പക്ഷേ ദേശീയ ജനാധിപത്യ സഖ്യമാണ് എൻ ഡി എ. എൻ ഡി എയുടെ ഭാഗമാണ് ബി ജെ പി. ബി ജെ പിയുടെ സ്ഥാനാർത്ഥി ഇവിടെ വരാൻ പാടില്ല. പരാജയ ഭീതി എന്നുപറയുന്നൊരു കാര്യം വരുമ്പോൾ തടയാൻ ശ്രമിക്കും. ഇനിയുള്ള കാലം അതൊന്നും നടക്കില്ല. നരേന്ദ്ര മോദിജി ജീവിച്ചിരിക്കുന്നിടത്തോളം കാലം, അദ്ദേഹം പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഈ ഊച്ചാളിത്തരമൊന്നും ഇവിടെ നടക്കത്തില്ല.
പേടിപ്പിച്ചങ്ങ് യാത്രയാക്കാമെന്ന് വിചാരിച്ചു. ബി ജെ പിയുടെ ശക്തരായിട്ടുള്ള മണ്ഡലമാണ് കൊല്ലം. ഈ കോളേജ് ഭരിക്കുന്നത് ഇവിടത്തെ യുവ വിദ്യാർത്ഥി വിഭാഗമായ എ ബി വി പിയാണ്. പേടിപ്പിച്ച് നമ്മളെ ഓടിക്കാമെന്ന് ആരും കരുതണ്ട.'- കൃഷ്ണകുമാർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |