കൊച്ചി: അനുഭവിച്ച ജീവിതദുരിതമാകെ വെള്ളിത്തിരിയിൽ കണ്ടപ്പോൾ നജീബിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. തന്റെ ജീവിതം പകർന്നാടിയ പൃഥ്വിരാജിനെ കണ്ടാെന്ന് കെട്ടിപ്പിടിച്ച് ഉമ്മവച്ചേനെയെന്ന് നജീബ് പറഞ്ഞു.
നജീബിന്റെ ജീവിതം ചിത്രീകരിക്കുന്ന ആടുജീവിതം സിനിമയുടെ ആദ്യപ്രദർശനം ഇടപ്പള്ളി വനിത വിനീത തിയേറ്ററിലാണ് നജീബ് കണ്ടത്. ആടുജീവിതം നോവലിസ്റ്റ് ബന്യാമിനും ഒപ്പമുണ്ടായിരുന്നു.
''ഞാനനുഭവിച്ച രീതിയിൽ തന്നെയാണ് പൃഥ്വിരാജ് അഭിനയിച്ചത്. എന്റെജീവിതം തിയേറ്ററുകളിൽ എത്തിയതിൽ സന്തോഷമുണ്ട്. ഞാൻ അനുഭവിച്ച ദുരിതങ്ങൾ പൃഥ്വിരാജെന്ന വലിയ നടനിലൂടെ ലോകംമുഴുവൻ കാണുകയാണ്. ലോകം എന്നെയും അറിയും. അദ്ദേഹത്തിന് ഷേക്ക് ഹാൻഡ് നൽകാൻപോലും കഴിഞ്ഞില്ല. പൃഥ്വിരാജിനെ കാണണമെന്നുണ്ട്. കാണുമെന്നാണ് പ്രതീക്ഷ. ഞങ്ങൾക്കും നാട്ടുകാർക്കും സന്തോഷമുണ്ട്. എല്ലാവരും സിനിമ കാണാൻ കാത്തിരിക്കുകയാണ്. ഒരുപാടുപേർ വിളിക്കുന്നുണ്ട്"- അദ്ദേഹം പറഞ്ഞു.
ആലപ്പുഴ ആറാട്ടുപുഴ സ്വദേശിയായ നജീബ് തനിച്ചാണ് സിനിമ കാണാനെത്തിയത്. കുടുംബസമേതം കാണാനായിരുന്നു ക്ഷണം. മകൻ സഫീറിന്റെ ഏകമകൾ സഫാ മറിയത്തിന്റെ മരണംമൂലം താനും വരുന്നില്ലെന്ന് നജീബ് അറിയിച്ചിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം സിനിമ റിലീസ് ചെയ്യുമ്പോൾ നജീബെങ്കിലും ഒപ്പമുണ്ടാകണമെന്ന ബന്യാമിന്റെയും സംവിധായകൻ ബ്ളെസിയുടെയും അഭ്യർത്ഥന മാനിച്ചാണ് എത്തിയത്. നടൻ ജിമ്മി ജീൻ ലൂയിസും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |