തിരുവനന്തപുരം: ഇ.ഡി അടക്കമുള്ള അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷപാർട്ടികളെ കേന്ദ്രസർക്കാർ ദ്രോഹിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് ജില്ല കമ്മിറ്റി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ബഹുജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തെ ജനാധിപത്യവ്യവസ്ഥ അട്ടിമറിക്കുന്നു. അത് ചോദ്യം ചെയ്യുന്നവർക്കെതിരെ എന്തുനടപടികളും സ്വീകരിക്കാൻ മടിയില്ല.
സർക്കാർ സംവിധാനങ്ങളുടെ അധികാരങ്ങൾ പൂജാരിമാർക്ക് നൽകുന്ന സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നത്. ഒരു മുഖ്യമന്ത്രിയെ തടവറയിലാക്കി. ജുഡിഷ്യറിയിൽ പോലും കൈകടത്താനുള്ള ശ്രമങ്ങളുണ്ടാവുന്നു. ഇലക്ടറൽ ബോണ്ട് രാജ്യം കണ്ട വലിയ അഴിമതിയാണ്. ഏറ്റവും കൂടുതൽ പണം കിട്ടിയത് ബി.ജെ.പിക്കാണ്. കോൺഗ്രസിനും കിട്ടി സാമാന്യം നല്ലതുക. ഇത്തരത്തിലുള്ള പണം സ്വീകരിക്കില്ലെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികളേ പറഞ്ഞുള്ളൂ.
അഭയാർത്ഥികൾക്ക് പൗരത്വം നൽകുക എന്നത് നല്ല ആശയമാണ്. പക്ഷേ, പൗരത്വത്തിന് അർഹതയുള്ള ആറുവിഭാഗങ്ങളിൽ മുസ്ലിം വിഭാഗം ഇല്ലാത്തത് യാദൃച്ഛികമല്ല. പൗരത്വമുണ്ടെങ്കിലും ഇല്ലെങ്കിലും നിയമത്തിനു മുന്നിൽ തുല്യതയും പരിരക്ഷയും ഭരണഘടന പറയുന്നുണ്ട്.
പൗരത്വനിയമഭേദഗതി കേരളം നടപ്പാക്കില്ല
പൗരത്വനിയമഭേദഗതിയും ജനസംഖ്യാരജിസ്റ്ററും നടപ്പാക്കില്ലെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. ഹിന്ദുരാഷ്ട്രമെന്ന സംഘപരിവാർ ലക്ഷ്യത്തിലേക്കുള്ള പാലമാണ് പൗരത്വനിയമഭേദഗതി. ഇതിനെതിരായ പോരാട്ടത്തിന്റെ മുൻനിരയിൽ ഇടതുപക്ഷം ഉണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സി.പി.എം ആക്ടിംഗ് ജില്ല സെക്രട്ടറി സി.ജയൻബാബു അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, ലോക്സഭാ സ്ഥാനാർത്ഥികളായ പന്ന്യൻ രവീന്ദ്രൻ, വി.ജോയി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, എം.വിജയകുമാർ, പാളയം ഇമാം വി.പി.ഷുഹൈബ് മൗലവി, ദക്ഷിണകേരള ജം ഇയ്യത്തുൽ ഉലമ സെക്രട്ടറി തോന്നയ്ക്കൽ കെ.എച്ച്.മൗലവി, സമസ്തകേരള ജം ഇയ്യത്തുൽ ഉലമ കേന്ദ്രമുശാവറ അംഗം ഇസ്സുദ്ദീൻ കാമിൽ സഖാഫി, കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഷംസുദ്ദീൻ മഹാനി ഇലവുപാലം തുടങ്ങിയവർ പങ്കെടുത്തു. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |