ന്യൂഡൽഹി: എയർ ഇന്ത്യാ അഴിമതി കേസിൽ എൻ.സി.പി (അജിത് പവാർ) വിഭാഗം നേതാവ് പ്രഫുൽ പട്ടേലിനെതിരെയുള്ള അന്വേഷണം അവസാനിപ്പിച്ച് സി.ബി.ഐ. യു.പി.എ സർക്കാരിന്റെ കാലത്ത് വ്യോമയാന മന്ത്രി ആയിരുന്നപ്പോൾ വിമാനം വാടകയ്‌ക്കെടുത്തതുമായി ബന്ധപ്പെട്ട കേസാണിത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേസ് അവസാനിപ്പിച്ചത് പ്രതിപക്ഷത്തിന്റെ വൻ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ബി.ജെ.പി പക്ഷത്തേക്ക് വരുന്ന പ്രതിപക്ഷ നേതാക്കളെ കേസിൽ നിന്നൊഴിവാക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണിത്. ശരദ് പവാറിന്റെ എൻ.സി.പിയിലെ പ്രമുഖനായിരുന്ന പ്രഫുൽ പട്ടേൽ ഇപ്പോൾ ബി.ജെ.പി പക്ഷത്തുള്ള അജിത് പവാറിനൊപ്പമാണ്.
2017 മേയ് മാസത്തിലാണ് സുപ്രീംകോടതിയുടെ ഉത്തരവിൽ എയർ ഇന്ത്യയ്ക്ക് വിമാനം വാടകയ്‌ക്കെടുത്തതിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്‌തത്.
പ്രഫുൽ പട്ടേൽ മന്ത്രിയെന്ന പദവി ദുരുപയോഗം ചെയ്‌ത്, അന്ന് പൊതുമേഖലയിലായിരുന്ന എയർ ഇന്ത്യയ്‌ക്കായി വൻതോതിൽ വിമാനങ്ങൾ വാടകയ്‌ക്കെടുക്കാൻ സിവിൽ വ്യോമയാന മന്ത്രാലയം, എയർ ഇന്ത്യ, ചില സ്വകാര്യ വ്യക്തികൾ എന്നിവരുമായി ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. എയർഇന്ത്യയുടെ നിരവധി വിമാനങ്ങൾ യാത്രക്കാരില്ലാതെ സർവീസ് നടത്തിയ സമയത്തായിരുന്നു തീരുമാനം. 15 വിലകൂടിയ വിമാനങ്ങൾ വാടകയ്‌ക്കെടുത്തതും അവയ്‌ക്ക് പൈലറ്റുമാരെ സജ്ജരാക്കാത്തതും കമ്പനിക്ക് വലിയ നഷ്ടമുണ്ടാക്കിയെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയും നടപടിയെ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |