കൊല്ലം: നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച കണക്കുകൾ പ്രകാരം കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷിന് 14,98,08,376 രൂപ മൂല്യമുള്ള സ്ഥാവര ജംഗമ വസ്തുക്കളുണ്ട്. 2021ൽ നിയമസഭ തിരഞ്ഞെടുപ്പിൽ നൽകിയ സത്യവാങ്മൂലത്തിൽ 10.22 കോടി രൂപയുടെ സ്വത്താണ് രേഖപ്പെടുത്തിയിരുന്നത്.
കൈവശം 50,000 രൂപയും വിവിധ ബാങ്കുകളിലും തിരുവനന്തപുരം സബ് ട്രഷറിയുമായിലുമായി സ്ഥിര നിക്ഷേപവും ഓഹരികളുമടക്കം 10.48 കോടിയുമുണ്ട്. ഇപ്പോൾ താമസിക്കുന്ന പട്ടത്താനത്തെ വീട് ഉൾപ്പെടെ 230 സെന്റ് ഭൂമിയുടെയും ചെന്നൈയിലെ രണ്ട് ഫ്ളാറ്റുകളുടെയും വിപണി മൂല്യമായി കണക്കാക്കിയിരിക്കുന്നത് 4.49 കോടിയാണ്. ചെന്നൈ ടി- നഗറിലെ ഫ്ളാറ്റ് ആദ്യ ഭാര്യ സരിതയുടെയും കൂടി പേരിലാണ്. മുകേഷിന്റെയും മേതിൽ ദേവികയുടെയും പേരിൽ 13 സെന്റ് വസ്തു തിരുവനന്തപരം കടകംപള്ളി വില്ലേജിലുണ്ട്. എറണാകുളം കനയന്നൂരിലെ 37 സെന്റ് വസ്തു ശ്രീനിവാസനുമായി ചേർന്നാണു വാങ്ങിയത്. മഹാബലിപുരം, തോന്നയ്ക്കൽ, ശക്തികുളങ്ങര, പോത്തൻകോട് എന്നിവടങ്ങളിലും ഭൂമിയുണ്ട്. ഇപ്പോൾ താമസിക്കുന്ന വീട് പൂർവിക സ്വത്തായി ലഭിച്ചതാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
പുനലൂരിൽ പൊതുവഴി തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട് 2014ൽ പുനലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണെന്നും സത്യവാങ്മൂലത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |