പാലക്കാട്: കുഴൽമന്ദത്ത് സ്ത്രീയുടെ കാൽ കാട്ടുപന്നി കടിച്ചുമുറിച്ചതിന് പിന്നാലെ രണ്ട് പന്നികളെ വെടിവച്ച് കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പുലർച്ചെ മൂന്നരയോടെ പന്നികളെ വെടിവച്ച് കൊന്നത്.
കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ വെള്ളപ്പുളിക്കളത്തിൽ കൃഷ്ണന്റെ ഭാര്യ തത്ത (61) തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെയാണ് വീടിന് പുറകിൽ കരിയിലകൾ വൃത്തിയാക്കുന്നതിനിടെ തത്തയെ കാട്ടുപന്നി ആക്രമിക്കുന്നത്. കുതറിമാറാൻ ശ്രമിച്ചെങ്കിലും വലതുകാലിൽ പന്നി കടിച്ചുപിടിച്ചു. ഏറെനേരം കടിച്ചുപിടിച്ച ശേഷമാണ് പന്നി പിടിവിട്ടത്. അപ്പോഴേക്കും കാൽമുട്ടിനും കണങ്കാലിനുമിടയിലെ ഏറെ മാംസം നഷ്ടപ്പെട്ടിരുന്നു.
ആദ്യം തത്തയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. തൊഴിലുറപ്പ് തൊഴിലാളിയാണ് തത്ത. സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണി കൂടിയാണ്. അപ്രതീക്ഷിതമായി ഇങ്ങനെയൊരു ദുരന്തം വന്നെത്തിയതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ കുടുംബവും.
പതിവായി കാട്ടുപന്നി ആക്രമണം നടക്കുന്ന പ്രദേശമാണ് ഇത്. പലതവണ ഈ പ്രശ്നമുന്നയിച്ച് നാട്ടുകാര്‍ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഫലമുണ്ടായില്ല. വീട്ടുപരിസരത്ത് വച്ചാണ് തത്തയ്ക്ക് നേരെ ക്രൂരമായ ആക്രമണമുണ്ടായത് എന്നത് പ്രദേശത്തുള്ളവരിൽ ആശങ്ക പരത്തുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |