മുടിയുടെ ഭംഗിക്കായി സ്ത്രീകളും പുരുഷന്മാരും കഴിഞ്ഞ കുറച്ച് കാലങ്ങളായി ചെയ്തുവരുന്ന ഒന്നാണ് ഹെയർ സ്‌ട്രെയിറ്റനിംഗ്. പല ബ്യൂട്ടിസലൂണുകളിലും വ്യത്യസ്ത നിരക്കിൽ ഹെയർ സ്‌ട്രെയിറ്റനിംഗ് ട്രീറ്റ്‌മെന്റ് ലഭ്യമാണ്. മുടിയുടെ സ്‌ട്രെയിറ്റനിംഗിന്റെ കാലയളവും നീളവും അനുസരിച്ചാണ് തുകയിൽ വ്യത്യാസം വരുന്നത്. കൂടാതെ ഓരോ ബ്രാൻഡുകൾ അനുസരിച്ചും തുകയിൽ വ്യത്യാസം വരും. എന്നാൽ മുടിയുടെ അഴകിന് വേണ്ടി ചെയ്യുന്ന ഇത്തരം ട്രീറ്റ്‌മെന്റുകൾ നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
ഇപ്പോഴിതാ ഒരു സ്ത്രീക്ക് മുടി സ്‌ട്രെയിറ്റനിംഗ് ചെയ്തതിന് ശേഷമുണ്ടായ ദുരനുഭവം എല്ലാവരെയും കണ്ണുതുറപ്പിക്കും. ഒരു സലൂണിൽ വച്ച് ഹെയർ സ്‌ട്രെയിറ്റനിംഗ് ചെയ്ത യുവതിക്കുണ്ടായ ആരോഗ്യ പ്രശ്നങ്ങളും അതിന് ശേഷം നടത്തിയ പഠന റിപ്പോർട്ടുമാണ് ഇപ്പോൾ ചർച്ചയാവുന്നത്. 26കാരിയായ ടുണീഷ്യയിൽ നിന്നുള്ള യുവതിക്ക് മുടി സ്ട്രയിറ്റ് ചെയ്തപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുകയും പിന്നാലെ വൃക്കരോഗം കണ്ടെത്തുകയുമായിരുന്നു. യുവതിയുടെ അനുഭവങ്ങൾ വിലയിരുത്തി ദ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ പുറത്തുവിട്ട പഠനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പരിശോധിക്കാം...
യുവതിക്ക് സംഭവിച്ചത്
യുവതിയുടെ പേരും മറ്റ് വിവരങ്ങളും ഡോക്ടർമാർ വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. 26കാരിയായ യുവതി 2020 ജൂൺ, 2021 ഏപ്രിൽ, 2022 ജൂലായ് എന്നീ മാസങ്ങളിലാണ് ഒരു സലൂണിൽ എത്തി മുടി സ്‌ട്രെയിറ്റനിംഗ് ട്രീറ്റ്‌മെന്റ് ചെയ്തത്. ഈ ട്രീറ്റ്‌മെന്റ് ചെയ്യുന്നതിന് മുമ്പ് യുവതിക്ക് യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ ഇതിന് ശേഷം നടുവേദന, പനി, ഛർദ്ദി, അതിസാരം എന്നീ ആരോഗ്യ പ്രശ്നങ്ങൾ യുവതി നേരിടാൻ തുടങ്ങി.
യുവതിയുടെ തലയോട്ടിയിൽ നീറ്റലും മറ്റ് മുറിവുകളും കാണപ്പെട്ടു. പിന്നാലെ യുവതിക്ക് രക്തത്തിലെ ക്രീയാറ്റിന്റെ അളവ് ഉയർന്ന നിലയിൽ കാണപ്പെട്ടു. ഇത് വൃക്കയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചെന്ന വിലയിരുത്തലിലേക്ക് ഡോക്ടർമാർ എത്തി. യുവതിയുടെ മൂത്രത്തിൽ രക്തം കണ്ടെത്തിയതിനാൽ സിടി സ്‌കാൻ ചെയ്യാനും ഡോക്ടർമാർ ആവശ്യപ്പെട്ടു.
വില്ലനായത് മുടി സ്‌ട്രെയിറ്റനിംഗ്
പിന്നീടാണ് യുവതി താൻ ചെയ്ത ഹെയർ സ്‌ട്രെയിറ്റനിംഗ് ട്രീറ്റ്‌മെന്റിൽ ഗ്ലൈഓക്സിലിക് ആസിഡ് എന്ന രാസവസ്തു ഉപയോഗിച്ചിട്ടുണ്ടെന്ന കാര്യം ഡോക്ടർമാരോട് വെളിപ്പെടുത്തിയത്. ഇതാണ് യുവതിയുടെ തലയോട്ടിയിലെ പൊള്ളലിനും വ്രണത്തിനും കാരണമെന്ന് ഡോക്ടർമാർ വിലയിരുത്തി. ഇതിന് ശേഷം എലികളിൽ നടത്തിയ പരീക്ഷണങ്ങളെ അടിസ്ഥാനമാക്കി ഗ്ലൈഓക്സിലിക് ആസിഡ് യുവതിയുടെ ചർമ്മത്തിലൂടെ ശരീരത്തിലെത്തി വൃക്കകളിലേക്ക് പ്രവേശിച്ചെന്നും അതുകാരണമാണ് വൃക്ക തകരാറിലായതെന്നും ഡോക്ടർമാർ കണ്ടെത്തി.
പരീക്ഷണം അഞ്ച് എലികളിൽ
സലൂണിൽ യുവതി ഉപയോഗിച്ച് അതേ സ്‌ട്രെയിറ്റനിംഗ് ക്രീം തന്നെയാണ് അഞ്ച് എലികളിൽ പരീക്ഷിച്ചത്. കൂടാതെ ഇതേ പരീക്ഷണം പെട്രോളിയം ജെല്ലി ഉപയോഗിച്ച് മറ്റ് എലികളിലും പരീക്ഷിച്ചു. 28 മണിക്കൂറിനുള്ളിൽ സ്‌ട്രെയിറ്റനിംഗ് ക്രീം ഉപയോഗിച്ച എലികളുടെ രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൂടുതലായി കണ്ടെത്തി. എന്നാൽ പെട്രോളിയം ജെല്ലി ഉപയോഗിച്ചവയിൽ അസാധാരണമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല.
കാരണം ഗ്ലൈഓക്സിലിക് ആസിഡ്
യുവതിയുടെ വൃക്ക രോഗത്തിന് പ്രധാനമായും കാരണമായത് ഗ്ലൈഓക്സിലിക് ആസിഡ് അടങ്ങിയ ക്രീം ആണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. നേരത്തെ മുടി സ്‌ട്രെയിറ്റനിംഗ് ഉപയോഗിച്ച ക്രീമുകളിൽ ഫോർമാൽഡിഹൈഡ് എന്ന രാസവസ്തുവാണ് ഉപയോഗിച്ചത്. ഈ രാസവസ്തുവിന്റെ ഉപയോഗം ക്യാൻസറിന് കാരണമാകുന്നെന്ന കണ്ടെത്തൽ പുറത്തുവന്നതോടെ ബ്രസീൽ, കാനഡ, യൂറോപ്യൻ യൂണിയിൻ, എഫ്ഡിഎ അടക്കം 2024 ഏപ്രിലിൽ നിരോധിച്ചിരുന്നു.
ശേഷം അടുത്തിടെയാണ് ഹെയർ സ്‌ട്രെയിറ്റനിംഗ് ക്രീമുകളിൽ ഗ്ലൈഓക്സിലിക് ആസിഡ് ഉപയോഗിച്ച് തുടങ്ങിയത്. എന്നാൽ പുതിയ കണ്ടെത്തൽ പ്രകാരം ഇത്തരം ക്രീമുകൾ വൃക്കയുടെ തകരാറിന് കാരണമാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ്. അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ, ഇസ്രായേലിലെ വൃക്ക തകരാറിലായ 26 രോഗികളിൽ 11 പേരും ഗ്ലൈഓക്സിലിക് ആസിഡ് ഡെറിവേറ്റീവുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചിരുന്നു. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഗ്ലൈഓക്സിലിക് ആസിഡ് അടങ്ങിയ സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും വിപണിയിൽ ഇത്തരം ഉൽപ്പനങ്ങൾ നിരോധിക്കുകയും ചെയ്യുന്നതാണ് ഏറ്റവും അഭികാമ്യമെന്ന് ഡോക്ടർമാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |