മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്‌സിനെതിരെ തമിഴ് - മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബി ജയമോഹൻ നടത്തിയ പരാമർശങ്ങൾ ചർച്ചയായിരുന്നു. 'മഞ്ഞുമ്മൽ ബോയ്‌സ് കുടികാര പൊറുക്കികളിൻ കൂത്താട്ടം' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ബ്ളോഗാണ് വിവാദമായത്.
മഞ്ഞുമ്മൽ ബോയ്‌സ് തന്നെ അലോസരപ്പെടുത്തിയ സിനിമയാണെന്നും പല മലയാള സിനിമകളെ പോലെ ലഹരി ആസക്തിയെ സാമാന്യവത്‌കരിക്കുന്ന ചിത്രമാണിതെന്നും ജയമോഹൻ ആരോപിച്ചിരുന്നു. കൂടാതെ മലയാളികളെ ഒന്നടങ്കം ആക്ഷേപിക്കുകയും ചെയ്‌തിരുന്നു. ഇതിനെതിരെ രൂക്ഷവിമർശനമുയരുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബ്ലെസിയുടെ ആടുജീവിതം റിലീസായിരിക്കുകയാണ്. സിനിമയെക്കുറിച്ച് ജയമോഹൻ ബ്ലോഗിലൂടെ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ആടുജീവിതത്തെ വാനോളം പ്രശംസിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. ആടുജീവിതം മഹത്തായ സിനിമയാണെന്നും ഇത്രയും യാഥാർത്ഥ്യബോധത്തോടെ സിനിമയെടുക്കാൻ മലയാളത്തിൽ മാത്രമേ സാധിക്കുകയുള്ളൂവെന്നുമാണ് ജയമോഹന്റെ അഭിപ്രായം.
ആടുജീവിതം ലോകസിനിമയിൽ മലയാളത്തിന്റെ ഐഡന്റിറ്റിയായി മാറുമെന്നും മലയാള ചലച്ചിത്രത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ മികച്ച പിന്തുടർച്ചാവകാശിയാകും ആടുജീവിതമെന്നും ബ്ലോഗിൽ പറയുന്നു. 'ആടുജീവിതം: യഥാർത്ഥ മലയാള സിനിമ' എന്ന തലക്കെട്ടോടുകൂടിയാണ് ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നത്.
'ഈയിടെ തീയേറ്ററിൽ വളരെ വികാരത്തോടെ കണ്ട ഒരു യഥാർത്ഥ മലയാള സിനിമയാണ് ആട് ജീവിതം (തമിഴിൽ മോശം ഡബ്ബിംഗ്, ഇംഗ്ലീഷിൽ മോശം സബ്‌ടൈറ്റിലുകൾ. ഞാൻ സിനിമ മലയാളത്തിലാണ് കണ്ടത്). 1954ൽ നീലക്കുയിൽ എന്നൊരു മലയാളം സിനിമ ഇറങ്ങി. അതായിരുന്നു യഥാർത്ഥ മലയാള ചലച്ചിത്ര പ്രസ്ഥാനത്തിന്റെ തുടക്കം. ആ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തമിഴ് സാഹിത്യത്തിൽ നീലക്കുയിൽ എന്നൊരു കോമിക് പുസ്തകം പുറത്തിറങ്ങി.
മലയാള സിനിമയ്ക്ക് അന്നുമുതൽ ഇന്നുവരെ ഒരു പാരമ്പര്യമുണ്ട്. പി. ഭാസ്‌കരൻ, കെ.എസ്. സേതുമാധവൻ, എ. വിൻസെന്റ്, പി.എൻ. മേനോൻ, എം.ടി. വാസുദേവൻ നായർ, ഭരതൻ, പത്മരാജൻ, എ.കെ.ലോഹിതദാസ്, മോഹൻ, ഐ.വി.ശശി, സിബി മലയിൽ എന്നിങ്ങനെ നീണ്ട ഒരു നിരതന്നെ.
അവർ സൃഷ്ടിച്ച എല്ലാ സിനിമകൾക്കും പൊതുവായ ഒരു കാര്യമുണ്ട്. അവ സാധാരണക്കാരുടെ ജീവിതത്തെ വിശദമായി ചിത്രീകരിക്കുന്നു. സിനിമ അതിശയോക്തി കൂടാതെ ദൈനംദിന ജീവിതത്തിന്റെ സ്വാഭാവികത കാണിച്ചു. നാടകത്തിൽ നിന്ന് മാറി ദൃശ്യാവിഷ്‌കാരത്തിലേക്ക് നീങ്ങി. മനുഷ്യജീവിതത്തിന്റെ പോരാട്ടത്തെക്കുറിച്ചും ദുരിതങ്ങളെക്കുറിച്ചും മനുഷ്യന്റെ ഉയരങ്ങളെക്കുറിച്ചും വിജയങ്ങളെക്കുറിച്ചും അവർ സംസാരിച്ചു. ഒരു നല്ല ആരാധകന് അത്തരം നൂറ് കണക്കിന് സിനിമകളുടെ പേര് പറയാൻ സാധിക്കും. ഞാൻ ഇതിനോടകം ഒരു ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.'- അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |