പത്തനംതിട്ട: പട്ടാഴിമുക്കിലെ അപകടത്തിൽ അന്യ സംസ്ഥാനക്കാരനായ ലോറി ഡ്രൈവറെ കേസിൽ നിന്നും ഒഴിവാക്കി. മന:പൂർവമല്ലാത്ത നരഹത്യ ഒഴിവാക്കിയാണ് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയത്. കാർ ലോറിയിലേക്ക് മന:പൂർവം ഇടിച്ചുകയറ്റിയതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതുപ്രകാരമാണ് നടപടി. ലോറി ഡ്രൈവറെ വിട്ടയച്ചു. കൂടാതെ വാഹനവും വിട്ടുകൊടുത്തു.
അപകടത്തിൽ മരിച്ച അദ്ധ്യാപിക അനുജ രവീന്ദ്രന്റെയും ബസ് ഡ്രൈവർ ഹാഷിമിന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കും. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
അനുജയും ഹാഷിമും തമ്മിൽ ഒരു വർഷത്തെ പരിചയമുണ്ടെന്നാണ് വിവരം. ഇരുവരും തമ്മിൽ ചാറ്റ് ചെയ്യാറുണ്ട്. ഇവരുടെ ഫോൺ സൈബർ സെൽ പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിലാണ് അനുജയും ഹാഷിമും മരിച്ചത്. അമിത വേഗത്തിൽ തെറ്റായ ദിശയിലൂടെ പോയ കാർ അടൂരിൽനിന്ന് പത്തനാപുരം ഭാഗത്തേക്കു പോയ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇരുവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
സ്കൂളിൽ നിന്ന് വിനോദയാത്രപോയി തിരികെ വരുമ്പോഴാണ് അനുജയെ ഹാഷിം കാറിൽ കയറ്റിയത്. അദ്ധ്യാപകർ സഞ്ചരിച്ചിരുന്ന ബസിന് മുന്നിൽ കയറ്റി നിറുത്തിയ കാറിൽ നിന്നിറങ്ങിയ ഹാഷിം വിളിച്ചപ്പോൾ സഹോദരൻ വിഷ്ണു ആണെന്നുപറഞ്ഞാണ് അനുജ കാറിൽ ഒപ്പം കയറിയത്. എന്നാൽ ആദ്യം ഹാഷിം വിളിച്ചപ്പോൾ അനുജ ബസിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കിയിരുന്നില്ല. അനുജയുമായി കാർ അമിതവേഗത്തിൽ പാഞ്ഞപ്പോൾ മറ്റ് അദ്ധ്യാപകർക്ക് സംശയമായി. അവർ കാറിനെ പിന്തുടർന്നെങ്കിലും ഒപ്പമെത്താൽ സാധിച്ചില്ല. തുടർന്ന് ഫോണിൽ വിളിച്ചപ്പോൾ അനുജ കരയുകയായിരുന്നു. അല്പം കഴിഞ്ഞപ്പോൾ അനുജ അദ്ധ്യാപകരെ തിരികെ വിളിച്ച് താൻ സുരക്ഷിതയാണെന്ന് പറഞ്ഞു. ചില അദ്ധ്യാപകർ അനുജയുടെ വീട്ടിൽ വിളിച്ച് അനുജൻ കൂട്ടിക്കൊണ്ടുപോയി എന്ന് അറിയിച്ചു. അങ്ങനെയൊരു സഹോദരൻ അനുജയ്ക്ക് ഇല്ലെന്ന് വീട്ടുകാർ പറഞ്ഞതോടെ പരാതി നൽകാനായി അദ്ധ്യാപകർ അടൂർ പൊലീസ് സ്റ്റേഷനിലെത്തി. അപ്പോഴാണ് വാഹനാപകടം ഉണ്ടായെന്നും ഒരു പുരുഷനും സ്ത്രീയും മരിച്ചെന്നുമുള്ള വാർത്ത അറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |