തിരുവനന്തപുരം: കേരള ലോട്ടറിയുടെ പേരിൽ സർക്കാർ ലോഗോയും മന്ത്രിയുടെ ഫോട്ടോയും ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ തട്ടിപ്പ്. ഔദ്യോഗിക ഫലത്തിൽ കൃത്രിമം കാട്ടി ലോട്ടറി അടിച്ചതായി വിശ്വസിപ്പിക്കും. തുടർന്ന് ജി.എസ്.ടി അടയ്ക്കാൻ നിർദ്ദേശിക്കും. ഇത് അടച്ചാൽ മിനിട്ടുകൾക്കുള്ളിൽ അക്കൗണ്ടിൽ പണമെത്തുമെന്നാണ് സന്ദേശം. ഇതെല്ലാം വാട്സാപ്പിലൂടെയാണ്.
കഴിഞ്ഞ ഓണം ബംബർ ടിക്കറ്റ് മന്ത്രിമാരായ കെ.എൻ.ബാലഗോപാലും ആന്റണി രാജുവും ചേർന്ന് പ്രകാശനം ചെയ്യുന്ന ചിത്രമാണ് തട്ടിപ്പുകാർ ഉപയോഗിച്ചിരിക്കുന്നത്. ആനയറ കുടവൂർ സ്വദേശി ഗാനപ്രിയനാണ് ഫേസ്ബുക്കിൽ തട്ടിപ്പ് ശ്രദ്ധിച്ചത്.
ആദ്യം വിശ്വസിച്ചെങ്കിലും പണം ആവശ്യപ്പെട്ടതോടെ കബളിപ്പിക്കലാണെന്ന് തിരിച്ചറിഞ്ഞു. ഫേസ്ബുക്കിൽ കേരള ലോട്ടറി എന്ന പേരിൽ നിരവധി പേജുകൾ ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ഉണ്ടെന്ന് പരസ്യപ്പെടുത്തും. ഓൺലൈൻ ടിക്കറ്റിന് ബന്ധപ്പെടാൻ ഒരു വാട്‌സാപ്പ് നമ്പരുണ്ട്. ഇതിൽ സന്ദേശം അയച്ചാൽ ലോട്ടറി തുകയായ 40രൂപ ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെട്ടും. അത് നൽകിയാൽ ഉടൻ കേരള ലോട്ടറിയുടേതിന് സമാനമായ നിരവധി നമ്പരുകൾ അയയ്‌ക്കും. ഇതിൽ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. സർക്കാർ ലോട്ടറിയുടെ നറുക്കെടുപ്പ് സമയമാണ് തട്ടിപ്പുകാരുടെയും ഫലപ്രഖ്യാപന സമയം.
സർക്കാരിന്റെ ഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചാലുടൻ പി.ഡി.എഫ് ഫയൽ ഡൗലോഡ് ചെയ്ത് കൃത്രിമം നടത്തി അതിൽ 40രൂപ അടച്ച് തിരഞ്ഞെടുത്ത നമ്പർ ഉൾപ്പെടുത്തും. തുടർന്ന് താങ്കൾക്ക് ലോട്ടറിയടിച്ചതായി സന്ദേശം അയയ്‌ക്കും. ബാങ്ക് അക്കൗണ്ട് നമ്പരും ആവശ്യപ്പെടും. പിന്നാലെ ജി.എസ്.ടി അടയ്ക്കാനുള്ള സന്ദേശവും എത്തും.
ഗാനപ്രിയന് അഞ്ചുലക്ഷം രൂപ സമ്മാനം അടിച്ചെന്നാണ് സന്ദേശം കിട്ടിയത്. ഇതിന്റെ ജി.എസ്.ടി 4200 രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടു. ആ തുക കുറച്ചുള്ള പണം അക്കൗണ്ടിലേക്ക് അയച്ചാൽ മതിയെന്ന് ഗാനപ്രിയൻ ആവശ്യപ്പെട്ടതോടെ മറുപടിയില്ലാതായി. നമ്പരിൽ വിളിച്ചപ്പോൾ ഫോൺ എടുക്കുന്നുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |