ആദായ നികുതിയടക്കം പല തരത്തിലുള്ള നികുതികളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. കേൾക്കുക മാത്രമല്ല ഇത്തരം നികുതികളൊക്കെ അടയ്ക്കാറുമുണ്ട്. എന്നാൽ നിങ്ങളിൽ എത്ര പേർ പിങ്ക് ടാക്സിനെക്കുറിച്ച് കേട്ടിട്ടുണ്ട്?
എന്താണ് പിങ്ക് നികുതി?
പേരുപോലെ തന്നെ സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ള ഒരു നികുതിയാണിത്. സ്ത്രീകളുടെ ഉത്പന്നങ്ങൾക്ക് അവർ അറിയാതെ തന്നെ നൽകേണ്ട അധിക പണമെന്ന് ഒറ്റവാക്കിൽ പറയാം. സർക്കാർ ചുമത്തുന്നതല്ലെന്ന് ആദ്യമേ പറയട്ടെ.
പല ഉത്പന്നങ്ങൾക്കും (അത് പുരുഷന്മാരുടെ ഉത്പന്നങ്ങളുമായി സാമ്യമുള്ളതാണെങ്കിൽ പോലും) സ്ത്രീകൾ കൂടുതൽ പണം നൽകേണ്ടി വരുന്നു. ഒരേ രീതിയിൽ രൂപകൽപന ചെയ്ത ഉത്പന്നങ്ങളുടെ വിലയിൽ പോലും ലിംഗവിവേചനം ഉണ്ടാകുന്നു. സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, കൂടാതെ ഡ്രൈ ക്ലീനിംഗ് പോലുള്ള സേവനങ്ങൾ ഉൾപ്പടെ വിവിധ ഉപഭോക്തൃ ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും ഈ വില വ്യത്യാസം കാണാം.
2015 ൽ ന്യൂയോർക്ക് സിറ്റിയിലെ ഉപഭോക്തൃകാര്യ വകുപ്പ് നടത്തിയ ഒരു പഠനത്തിൽ നിരവധി ഉൽപ്പന്നങ്ങളുടെ വിലയിൽ ഈ ലിംഗ വിവേചനം ഉണ്ടാകുന്നതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് വിഷയം പുറംലോകത്തെത്തിയത്. സ്ത്രീകളും പുരുഷന്മാരും ഉപയോഗിക്കുന്ന 100 ബ്രാൻഡുകളിലുള്ള 800 വ്യത്യസ്ത ഉൽപ്പന്നങ്ങളിലായിരുന്നു അന്ന് പഠനം നടത്തിയത്.
വ്യക്തിഗത പരിചരണത്തിന് സ്ത്രീകൾ ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ വില പുരുഷന്മാരുടേതിനേക്കാൾ ശരാശരി 13% കൂടുതലാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. കൂടാതെ സ്ത്രീകളുടെ ആക്‌സസറീസുകൾക്ക് പുരുഷന്മാരുടേതിനെ അപേക്ഷിച്ച് ഏഴ് - എട്ട് ശതമാനം വില കൂടുതലാണ്.
സ്ത്രീകളുടെ ഷർട്ടുകളുടെ ഡ്രൈ ക്ലീനിംഗിന് പുരുഷന്മാരുടെ ഷർട്ടുകളേക്കാൾ 90% ചെലവ് കൂടുതലാണെന്നാണ് മറ്റൊരു യു എസ് പഠനത്തിൽ പറയുന്നത്. അതുപോലെ, യുകെയിൽ സ്ത്രീകളുടെ സ്‌പ്രേയ്ക്ക് പുരുഷന്മാരുടേതിനേക്കാൾ 8.9% വില കൂടുതലാണെന്നും സ്ത്രീകളുടെ മോയ്സ്ചറൈസറിന് 34.28% വില കൂടുതലാണെന്നും പഠനത്തിൽ കണ്ടെത്തി.
പുരുഷന്മാർ ഉപയോഗിക്കുന്നതിന് സമാനമായ ഉത്പന്നങ്ങൾക്ക് സ്ത്രീകൾക്ക് ആയിരക്കണക്കിന് ഡോളർ അധികമായി ചെലവഴിക്കേണ്ടി വരുന്നു എന്നാണ് ഈ പഠനങ്ങൾ തെളിയിക്കുന്നത്. പിങ്ക് നികുതി അനൗദ്യോഗികമാണ്. എന്നാൽ ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നതിനാൽ ഈ നികുതി വളരെ സാർവത്രികമാണ്.
വീണ്ടും ചർച്ചയായത്
അടുത്തിടെ ബയോകോൺ മേധാവി കിരൺ മജുംദാർഷായുടെ പ്രസ്താവനയിലൂടെയാണ് പിങ്ക് ടാക്സ് എന്ന വിഷയം വീണ്ടും ചർച്ചയായത്."പിങ്ക് നികുതി! ലജ്ജാകരമായ ലിംഗ പക്ഷപാതം. അത്തരം ഉൽപ്പന്നങ്ങൾ ഒഴിവാക്കിക്കൊണ്ട് സ്ത്രീകൾ പ്രതികരിക്കണ"മെന്നായിരുന്നു അവർ എക്സിൽ കുറിച്ചത്. എന്താണ് പിങ്ക് ടാക്‌സ് എന്ന് ഉദാഹരണ സഹിതം പറയുന്ന ഒരാളുടെ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു കിരൺ മജുംദാർഷായുടെ കുറിപ്പ്.
'ഒരേ സൈസിലും അളവിലുമുള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും സമാന ഉത്പന്നങ്ങൾക്ക് സ്ത്രീകൾ കൂടുതൽ പണം നൽകേണ്ടി വരുന്നതാണ് പിങ്ക് ടാക്സ്. ചില ഉദാഹരണങ്ങൾ നോക്കാം. ഒരേ കമ്പനിയുടെ സ്ത്രീകളുടെയും പുരുഷന്മാരുടെയും 4.8 ഗ്രാം ലിപ്ബാം. പുരുഷന്മാർ ഇതിന് 165 രൂപ നൽകുമ്പോൾ, 250 രൂപയാണ് സ്ത്രീകളിൽ നിന്ന് ഈടാക്കുന്നത്. ഷേവിംഗ് റെയ്സറിന് സ്ത്രീകൾ 80 രൂപ നൽകുമ്പോൾ പുരുഷന്മാർ 70 രൂപയാണ് നൽകുന്നത്.ഒരു വെള്ള കോട്ടൻ ടീഷർട്ടിന് സ്ത്രീകൾ 599 രൂപ നൽകുമ്പോൾ പുരുഷന്മാരിൽ നിന്ന് വാങ്ങുന്നത് 399 രൂപ മാത്രം. '- എന്നൊക്കെയാണ് വീഡിയോയിൽ പറയുന്നത്.
ഈ വീഡിയോ കിരൺ മജുംദാർഷാ ഷെയർ ചെയ്തതോടെ സ്ത്രീകളും പുരുഷന്മാരുമടക്കം നിരവധി പേർ വിഷയം ഏറ്റെടുത്തു. ഇന്ത്യ അടക്കമുള്ള മിക്ക രാജ്യങ്ങളിലും ഇത്തരത്തിലുള്ള പിങ്ക് ടാക്സ് സിസ്റ്റം കാണാം.
Pink Tax! A shameful gender bias that women must respond to by shunning such products! pic.twitter.com/U3ZQm2s7W9
— Kiran Mazumdar-Shaw (@kiranshaw) March 12, 2024
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |