ലണ്ടൻ: ചികിത്സാപിഴവ് മൂലം അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് യുവതി നടത്തിയ വെളിപ്പെടുത്തൽ ലോകശ്രദ്ധ നേടുന്നു. അണ്ഡാശയ അർബുദം ബാധിച്ച 24കാരിയോട് ഡോക്‌ടർമാർ പറഞ്ഞത് ഗർഭിണിയാണെന്ന്. യുകെ സ്വദേശിനിയായ എമ്മ കോളെഡ്‌ജിനാണ് ദുരനുഭവം നേരിടേണ്ടി വന്നത്.
ഇടയ്ക്കിടെ വയറിന് അസ്വസ്ഥതയും വയറിളക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന് 2022 ഫെബ്രുവരിയിലാണ് എമ്മ ഡോക്‌ടറെ കാണുന്നത്. അലർജിയോ മറ്റോ ആകാം ഇതിന് കാരണമെന്നായിരുന്നു യുവതി കരുതിയത്. എന്നാൽ ഗർഭിണിയായതിനാലാണ് വയറിന് അസ്വസ്ഥതകൾ വരുന്നതെന്ന് ഡോക്‌ടർ വിധിയെഴുതി. ഗർഭ പരിശോധന നടത്തിയപ്പോഴും ഫലം നെഗറ്റീവ് ആയിരുന്നു. താൻ ഗർഭിണിയല്ലെന്ന് ഉറപ്പായിരുന്നുവെന്ന് എമ്മ പറയുന്നു. തന്റെ ലക്ഷണങ്ങൾവച്ച് ഗൂഗിളിൽ തിരഞ്ഞെപ്പോൾ 50 വയസിന് മുകളിൽ പ്രായമുള്ളവരിലാണ് അണ്ഡാശയ അർബുദം കാണപ്പെടുന്നത് എന്നാണ് വിവരം ലഭിച്ചത്.
വയറുവേദന വർദ്ധിച്ചതിനെത്തുടർന്ന് നടത്തിയ അൾട്രാസൗണ്ട് പരിശോധനയിൽ ആമാശയത്തിൽ ഒരു മുഴ വളരുന്നതായി കണ്ടെത്തി. പിന്നീടാണ് അണ്ഡാശയ അർബുദം ആണെന്ന് സ്ഥിരീകരിച്ചത്. മുഴ ആമാശയത്തിൽ പലയിടങ്ങളിലായി പടരുകയാണെന്ന് കണ്ടെത്തിയതായി യുവതി പറഞ്ഞു. 'മുഴ വളരെ വലുതാവുകയും കിഡ്‌നിയെ ഞെരുക്കാനും തുടങ്ങി. ചെറുപ്പക്കാരിൽ അണ്ഡാശയ അർബുദം വരില്ലെന്നാണ് ഞാൻ കരുതിയത്. എന്നാൽ അങ്ങനെതന്നെ സംഭവിച്ചു'- എമ്മ പറഞ്ഞു.
അഞ്ചര മണിക്കൂർ നീണ്ട ശസ്‌ത്രക്രിയയ്ക്ക് ഒടുവിലാണ് എമ്മയുടെ വയറ്റിലെ മുഴ നീക്കം ചെയ്തത്. ഇതിനോടൊപ്പം തന്നെ അണ്ഡാശയവും നീക്കം ചെയ്തു. ഗർഭാശയം, അപ്പെൻഡിക്‌സ്, പ്ളീഹ, കുടലിന്റെ ഒരു ഭാഗം എന്നിവ നീക്കം ചെയ്യുന്നതിനായി ഒൻപത് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കും വിധേയയാകേണ്ടി വന്നു. അഞ്ചുവട്ടം കീമോതെറാപ്പിയും ചെയ്തു. കഴിഞ്ഞവർഷമായിരുന്നു അവസാന കീമോതെറാപ്പി. എമ്മയ്ക്ക് ക്യാൻസർ തിരിച്ചുവരാനുള്ള സാദ്ധ്യതകൾ നിലവിൽ ഇല്ലെന്ന് ഡോക്‌ടർമാർ വ്യക്തമാക്കുന്നു.
തന്റെ അനുഭവങ്ങൾ അണ്ഡാശയ അർബുദത്തെക്കുറിച്ച് മറ്റുള്ളവരിൽ അവബോധം ഉയർത്താൻ ഉപയോഗിക്കുകയാണ് എമ്മ കോളെഡ്‌ജ് ഇപ്പോൾ. ചെറുപ്പക്കാരിൽ അണ്ഡാശയ രോഗം സാധാരണമാകുന്നുവെന്നും ഇതിന്റെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണെന്നും യുവതി പറയുന്നു. വയറുവേദന, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |