ടൊറന്റോ : യു.എസ് സൈനിക, നയതന്ത്ര, ഇന്റലിജൻസ് ഉദ്യോഗസ്ഥരെ പിടികൂടുന്ന ഹവാന സിൻഡ്രോം എന്ന അജ്ഞാത രോഗത്തിന് പിന്നിൽ റഷ്യയുടെ വിദേശ സൈനിക ഇന്റലിജൻസ് ഏജൻസിയായ ജി.ആർ.യുവിന്റെ രഹസ്യ വിഭാഗമായ ' യൂണിറ്റ് 29155' ആണെന്ന് ആരോപണം. അടിസ്ഥാനരഹിതമാണെന്ന് റഷ്യ പ്രതികരിച്ചു.
വിദേശ മാദ്ധ്യമങ്ങളുമായി സഹകരിച്ച് ഒരു കനേഡിയൻ മാദ്ധ്യമത്തിന്റെ ഡോക്യുമെന്ററി ടീം അഞ്ച് വർഷം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. സോണിക് ആയുധങ്ങളിലൂടെ ഇരകളുടെ മസ്തിഷ്കത്തെയാണ് ലക്ഷ്യമിടുന്നത്. അസാധാരണമായ ശബ്ദ തരംഗങ്ങളിലൂടെ എതിരാളികളെ മുറിവേൽപ്പിക്കാനോ ശാരീരിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാനോ ശേഷിയുള്ളവയാണ് സോണിക് ആയുധങ്ങൾ. ഹവാന സിൻഡ്രോം എന്ന അവസ്ഥയ്ക്ക് വിശദീകരണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് അടുത്തിടെ യു.എസിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് പറഞ്ഞത്. ക്യൂബ, കൊളംബിയ, ജർമ്മനി, വിയറ്റ്നാം തുടങ്ങിയ വിവിധ രാജ്യങ്ങളിലെ യു.എസ് എംബസി ഉദ്യോഗസ്ഥരിലും സി.ഐ.എ ഓഫീസർമാർക്കും ഹവാന സിൻഡ്രോം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്തുള്ള കനേഡിയൻ നയതന്ത്രജ്ഞർക്കും ബാധിച്ചതായി പറയപ്പെടുന്നു.
ഹവാന സിൻഡ്രോം
2016 - 2017ൽ ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ യു.എസ് എംബസി ഉദ്യോഗസ്ഥരിൽ കണ്ടെത്തി
ഹവാനയ്ക്ക് മുമ്പ് 2014ൽ ജർമ്മനിയിലെ ഫ്രാങ്ക്‌ഫർട്ടിലും യുക്രെയിനിലുമുള്ള യു.എസ് ഉദ്യോഗസ്ഥരെ ബാധിച്ചെന്നും പറയുന്നു
ലക്ഷണങ്ങൾ: കേൾവി തകരാർ, തലകറക്കം, ശരീരത്തിലെ തുലനാവസ്ഥ നഷ്‌ടമാവുക, ഉറക്കമില്ലായ്മ, തലവേദന, ചെവി വേദന, തലയ്ക്കുള്ളിൽ മർദ്ദം
സാദ്ധ്യതകൾ
ഹവാന സിൻഡ്രോമിന്റെ കാരണങ്ങളായി നിരവധി സിദ്ധാന്തങ്ങളുണ്ട്. ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല
തീവ്രമായ ശബ്ദം, അസാധാരണമായ റേഡിയോ ഫ്രീക്വൻസി തരംഗങ്ങൾ, രാസായുധ പ്രയോഗം, പകർച്ചവ്യാധി തുടങ്ങിയവയും സംശയനിഴലിൽ
യു.എസിന്റെ ആയിരത്തിലേറെ നയതന്ത്ര, ഇന്റലിജൻസ് ഉദ്യോഗസ്ഥരെയും ചാരൻമാരെയും സൈനികരെയും കുടുംബാംഗങ്ങളെയും ബാധിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |