ന്യൂഡൽഹി: പുതിയ സാമ്പത്തിക വർഷം ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ കയറ്റുമതി 32.5 ശതമാനം വർദ്ധിക്കുകയും ചരിത്രത്തിലാദ്യമായി 21,000 കോടി രൂപ കടക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം. തദ്ദേശീയ പ്രതിരോധ ഉത്‌പാദനത്തിലും സൈനിക സാമഗ്രഹികളുടെ കയറ്റുമതിയിലും രാജ്യം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് നേട്ടം കൈവരിക്കാനായതെന്ന് മന്ത്രാലയം പറഞ്ഞു.
2023- 24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 21,083 കോടി രൂപയെന്ന (2.63 ബില്യൺ യു എസ് ഡോളർ) റെക്കാഡ് നേട്ടത്തിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 15,920 കോടിയായിരുന്നു. 32.5 ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടെ രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി 31 ഇരട്ടിയായെന്നും പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
A monumental achievement in India's defence sector. The soaring exports in the sector are a manifestation of our nation's growing capabilities. Proud of the hard work and innovation of our people, which has propelled India onto the global stage in the world of defence. Our… https://t.co/yv60yNqPza
— Narendra Modi (@narendramodi) April 1, 2024
രാജ്യത്തിന്റെ പ്രതിരോധമേഖലയിലെ കയറ്റുമതിയുടെ ഉയർച്ചയിൽ സ്വകാര്യ മേഖലയും പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളും (ഡിപിഎസ്‌യു) യഥാക്രമം 60 ശതമാനം, 40 ശതമാനം എന്നിങ്ങനെ സംഭാവന നൽകിയെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
'കയറ്റുമതി അംഗീകാരങ്ങളുടെ എണ്ണം 2022-23 സാമ്പത്തിക വർഷത്തിൽ 1,414 ആയിരുന്നത് 2023-24 സാമ്പത്തിക വർഷത്തിൽ 1,507 ആയി ഉയർന്നു. 2024- 25 സാമ്പത്തിക വർഷത്തിൽ പ്രതിരോധമേഖലയിലെ കയറ്റുമതി 35,000 കോടിയാക്കുകയാണ് ലക്ഷ്യം. നിലവിൽ 85 രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഇതിനായി ഏകദേശം നൂറ് സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. മിസൈലുകൾ, ആർട്ടിലറി തോക്കുകൾ, റോക്കറ്റുകൾ, ആയുധമേന്തിയ വാഹനങ്ങൾ, പട്രോളിംഗ് വാഹനങ്ങൾ, വ്യക്തി സുരക്ഷാ ഉപകരണങ്ങൾ, റഡാറുകൾ, നിരീക്ഷണ സംവിധാനങ്ങൾ, വെടിമരുന്ന് തുടങ്ങിയവയാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴിൽ ഇന്ത്യയുടെ പ്രതിരോധ ഉത്‌പാദനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിരോധ മന്ത്രാലയം നിരവധി സംരംഭങ്ങൾക്ക് താങ്ങായി മാറി. സ്വകാര്യ മേഖലയും ഡിപിഎസ്‌യുകളും ഉൾപ്പെടെ പ്രതിരോധ വ്യവസായങ്ങൾ സമീപ വർഷങ്ങളിൽ പ്രശംസനീയമായ പ്രകടനമാണ് കാഴ്‌ചവച്ചത്. പ്രതിരോധ കയറ്റുമതിയിലെ പുതിയ നാഴികക്കല്ല് കടന്നതിന് എല്ലാ പങ്കാളികൾക്കും അഭിനന്ദനങ്ങൾ'- കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
രാജ്യത്തെ പ്രതിരോധ ഉത്‌പാദനത്തിന്റെ മൂല്യം ആദ്യമായി ഒരു ലക്ഷം കോടി രൂപ കടന്നതായി കഴിഞ്ഞ മേയിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ 95,000 കോടി രൂപയായിരുന്നത് 2022-23 സാമ്പത്തിക വർഷത്തിൽ 1,06,800 കോടി രൂപയായി ഉയർന്നു. പുതിയ സാമ്പത്തിക വർഷത്തിന്റെ കണക്ക് ലഭ്യമായിട്ടില്ല.
കഴിഞ്ഞ ആറുവർഷത്തിനിടെ ഇന്ത്യ പ്രതിരോധ ഉത്‌പാദന മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്വാശ്രയത്വം കൈവരിക്കുന്നതിന് നിരവധി നടപടികൾ കൈക്കൊള്ളുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കുന്നു. ആയുധങ്ങൾ, മറ്റ് പ്രതിരോധ സംവിധാനങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതി നിരോധിക്കുക, പ്രാദേശികമായി നിർമ്മിച്ച സൈനിക ഹാർഡ്‌വെയർ വാങ്ങുന്നതിന് പ്രത്യേക ബഡ്‌ജറ്റ് സൃഷ്ടിക്കുക, നേരിട്ടുള്ള വിദേശ നിക്ഷേപം 49 ശതമാനത്തിൽ നിന്ന് 74 ശമാനമായി വർദ്ധിപ്പിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |