തിരുവനന്തപുരം: കാണാതായ അദ്ധ്യാപികയെ കോട്ടയം സ്വദേശികളായ ദമ്പതിമാർക്കൊപ്പം ഇറ്റാനഗറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നവീൻ, ഭാര്യ ദേവി, അദ്ധ്യാപിക ആര്യ (29) എന്നിവരെയാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂവരും ശരീരത്തിൽ വ്യത്യസ്തമായ മുറിവുകൾ ഉണ്ടാക്കിയിരുന്നതായാണ് വിവരം. ഈ മുറിവുകളിൽ നിന്ന് രക്തം വാർന്നാണ് മരണം സംഭവിച്ചിരിക്കുന്നത്. 'സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു' എന്ന് എഴുതിയ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ ഇവർ മരണാനന്തര ജീവിതത്തേക്കുറിച്ച് ഗൂഗിളിൽ ഉൾപ്പെടെ തിരഞ്ഞതായി അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. അവരുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്.
ഓൺലെെൻ ട്രേഡിംഗുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് മരിച്ച നവീനെന്നാണ് വിവരം. ദേവി ആര്യ പഠിപ്പിക്കുന്ന അതേ സ്കൂളിൽ മുൻപ് ജർമൻ ഭാഷ പഠിപ്പിച്ചിരുന്നു. ആര്യയും ദേവിയും അടുത്ത സുഹൃത്തുകളായിരുന്നു.
മാർച്ച് 27നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് ദേവിയെയും ഭർത്താവിനെയും കാണാതായെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. അതിനാൽ ബന്ധുക്കൾക്ക് സംശയമുണ്ടായിരുന്നില്ല.
ആര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മൂവരും ഒന്നിച്ചാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ അസമിലേക്ക് പോയെന്ന് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇറ്റാനഗർ പൊലീസ് മരണവിവരം വീട്ടിൽ വിളിച്ച് അറിയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |