#സുപ്രീം കോടതി കുടഞ്ഞു; ഇ.ഡി അയഞ്ഞു
# കേജ്രിവാളിനും പ്രതീക്ഷ
ന്യൂഡൽഹി:മദ്യനയക്കേസിൽ ഇ.ഡിയെ രൂക്ഷമായി വിമർശിച്ച സുപ്രീം കോടതി ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിംഗിന് ജാമ്യം അനുവദിച്ചു. 181 ദിവസമായി അദ്ദേഹം ജയിലിൽ കഴിയുകയാണ്. സഞ്ജയ് സിംഗിനെ പ്രഥമദൃഷ്ട്യാ കുറ്റക്കാരനല്ലെന്ന് ഉത്തരവിൽ രേഖപ്പെടുത്തേണ്ടിവരുമെന്നുവരെ സുപ്രീം കോടതി ഇന്നലെ ഒരു ഘട്ടത്തിൽ ഇ.ഡിക്ക് മുന്നറിയിപ്പ് നൽകി.
ആറു മാസമായി സഞ്ജയ് സിംഗ് ജയിലിൽ കഴിയുകയാണെന്നും മാപ്പുസാക്ഷിയായ വ്യവസായി ദിനേശ് അറോറയുടെ മൊഴിയല്ലാതെ ഒരു രൂപ പോലും കണ്ടെടുത്തിട്ടില്ലെന്നുമുള്ള കോടതിയുടെ നിലപാടാണ് നിർണായകമായത്.
കോടതിയുടെ ഈ നിലപാട് ജയിലിൽ കഴിയുന്ന
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിനും പുറത്തിറങ്ങാൻ വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി പാർട്ടി.കേജ് രിവാളിനെതിരെ വ്യവസായിയായ അരവിന്ദ് ഫാർമ ഉടമ ശരത്റെഡ്ഢി അടക്കം നാലു മാപ്പുസാക്ഷികളുടെ മൊഴിയുണ്ടെങ്കിലും അഴിമതിപ്പണം കണ്ടെടുത്തിട്ടില്ല. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യത്തിലടക്കം വിധി
സ്വാധീനം ചെലുത്താം.
ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ചാണ് അഡിഷണൽ സോളിസിറ്റർ ജനറലിനോട് ചോദ്യങ്ങൾ ഉന്നയിച്ചത്. ദിനേശ് അറോറ തുടക്കത്തിൽ സഞ്ജയ് സിംഗിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. പിന്നീട് എതിരായി മൊഴി നൽകി. വർഷങ്ങൾക്ക് മുൻപു നടന്ന ഇടപാടാണ്. അഴിമതിപ്പണം കണ്ടെത്തിയിട്ടില്ല. കസ്റ്റഡി ഇനിയും ആവശ്യമുണ്ടോ ? നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കോടതി ഉത്തരവ് വിചാരണയിൽ വരെ ചലനങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പും നൽകി. സഞ്ജയ് സിംഗ് പ്രഥമദൃഷ്ട്യാ കുറ്റക്കാരനല്ലെന്ന് ഉത്തരവിൽ രേഖപ്പെടുത്തേണ്ടിവരുമെന്നും അറിയിച്ചു.ഇതോടെ ഇ.ഡിക്ക് അപകടം മണത്തു.
ഉച്ചയ്ക്ക് ശേഷം ഹർജി പരിഗണിച്ചപ്പോൾ, ജാമ്യം അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കി.അതേസമയം, ഈ പ്രതിയുടെ ജാമ്യക്കാര്യത്തിൽ തങ്ങൾ സ്വീകരിച്ച നിലപാട് മറ്റു പ്രതികളുടെ കാര്യത്തിൽ കീഴ്വഴക്കമാക്കരുതെന്ന ഇ.ഡിയുടെ വാദം കോടതി അംഗീകരിച്ചു.
ഇതോടെ ജാമ്യം അനുവദിച്ച സുപ്രീംകോടതി, വിചാരണക്കോടതിക്ക് ജാമ്യ വ്യവസ്ഥകൾ തീരുമാനിക്കാമെന്ന് വ്യക്തമാക്കി. മദ്യനയക്കേസിനെ കുറിച്ച് പൊതുപ്രസ്താവന പാടില്ല. രാഷ്ട്രീയ പ്രവർത്തനം തുടരാം.
2023 ഒക്ടോബർ നാലിനാണ് സഞ്ജയ് സിംഗിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
കോഴപ്പണം കണ്ടെത്തിയോ എന്ന കോടതിയുടെ ചോദ്യത്തിന് അടക്കം ഇ.ഡിക്ക് ഉത്തരമില്ല.
-സൗരഭ് ഭരദ്വാജ് (ആം ആദ്മി പാർട്ടി)
കേജ് രിവാൾ, യു.ടി നമ്പർ 670,
ജയിലിൽ ഉറങ്ങാത്തരാത്രി
തിഹാർ രണ്ടാം നമ്പർ ജയിലിലെ മൂന്നാം വാർഡിൽ യു.ടി (അണ്ടർ ട്രയൽ) നമ്പർ 670. ഇതാണ്അരവിന്ദ് കേജ് രിവാളിന്റെ ഇപ്പോഴത്തെ മേൽവിലാസം.
സെല്ലിൽ ഒറ്റയ്ക്കാണെങ്കിലും കൊടും ക്രിമിനലുകളായ ഛോട്ടാ രാജൻ, നീരജ് ബവാന, നവീൻ ബാലി തുടങ്ങിയവർ ഇതേ വാർഡിലാണ് കഴിയുന്നത്.
തിങ്കളാഴ്ച ഇവിടെ പ്രവേശിപ്പിച്ച മുഖ്യമന്ത്രിക്ക് രണ്ട് സുരക്ഷാ ജീവനക്കാർ എപ്പോഴും കാവലുണ്ട്. സി.സി.ടി.വി ക്യാമറകളിലൂടെ നിരന്തര നിരീക്ഷണത്തിലുമാണ്. രാത്രിയിൽ ഉറക്കം കുറവായിരുന്നുവെന്നും എഴുന്നേറ്റിരുന്ന് നേരം വെളിപ്പിച്ചെന്നുമാണ് റിപ്പോർട്ടുകൾ. ഭാര്യ സുനിത, മകൻ, മകൾ, പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാർ, രാജ്യസഭാ എം.പി സന്ദീപ് പതക് എന്നീ അഞ്ച് പേർക്ക് മാത്രമാണ് സന്ദർശനാനുമതി.
രാവിലെ ബ്രെഡും
ചായയും
ഇന്നലെയും പതിവു ദിനചര്യകളായ പ്രാർത്ഥനയും യോഗയും നടത്തി. രാവിലെ 06.40ന് ചായയും ബ്രെഡുമായിരുന്നു പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക് 12ന് ഉച്ചഭക്ഷണം. വൈകിട്ട് 05.30ന് അത്താഴം. രാത്രി ഏഴിന് സെൽ പൂട്ടും. സെല്ലിൽ കൊതുകുവല വിരിച്ചിട്ടുണ്ട്. ഹനുമാന്റെ ചിത്രം പതിച്ച ലോക്കറ്റ് ധരിക്കാൻ അനുമതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |