കൊച്ചി: 'ജാക്കേ... മോനേ... നീ ഈ കിടപ്പു കണ്ടോ. ഒന്നു വിളിക്കെടാ...." വിനോദിന്റെ ഭാര്യ സിന്ധു ചങ്കുപൊട്ടി കരയവേ ചില്ലുപെട്ടിയിലെ തണുപ്പിൽ മരവിച്ചുകിടന്ന യജമാനനെ അവൻ ഒന്ന് നോക്കി. മുൻകാലുകൾ ഉയർത്തി ഫ്രീസറിൽ മുഖം അമർത്തി. ഒരു കുര. പിന്നെ മുരളലോടെ ഫ്രീസറിനോട് ചേർന്നുകിടന്നു.
വിനോദ് ഓമനിച്ചുവളർത്തിയ ജർമ്മൻ ഷെപ്പേഡ് നായ ജാക്കിനെ ചെരുപ്പെറിഞ്ഞതിനെ തുടർന്നുള്ള തർക്കമാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്. ഉത്തരേന്ത്യക്കാർ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവറായ എറണാകുളം മുല്ലശേരി കനാൽ റോഡിൽ തോട്ടുങ്കൽ പറമ്പിൽ വീട്ടിൽ പി.ബി. വിനോദിന് (53) ജന്മനാട് ഇന്നലെ നിറകണ്ണുകളോടെ അന്ത്യയാത്ര നൽകി.
വിനോദ് ആശുപത്രിയിലായത് മുതൽ വിഷാദത്തിലായ ജാക്കിനെ സമീപത്തെ വീട്ടിലേക്ക് മാറ്റിയിരുന്നു. സംസ്കാര ചടങ്ങുകൾ തുടങ്ങും മുമ്പ് സഹോദരന്റെ മകൻ അക്ഷയാണ് വിനോദിനെ ഒരുനോക്കുകാണിക്കാൻ ജാക്കിനെ എത്തിച്ചത്.
നായപ്രേമിയായ വിനോദിന്റെ പ്രിയപ്പെട്ടവനായിരുന്നു ജാക്ക്. 'മോനെ" എന്നാണ് ജാക്കിനെ വിളിച്ചിരുന്നത്. മാർച്ച് 13ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുകൂട്ടി ജാക്കിന്റെ മൂന്നാം ജന്മദിനം ആഘോഷിച്ചിരുന്നു.
വീട്ടിലെത്തിക്കും മുമ്പ് ഹൈക്കോടതിയിലെ റാംമോഹൻ പാലസിൽ പൊതുദർശനത്തിന് വച്ചപ്പോൾ ജസ്റ്റിസുമാരായ സതീഷ് നൈനാൻ, സി.എസ്. സുധ, ശോഭ അന്നമ്മ ഈപ്പൻ, സി.എസ്.ഡയസ്, മുഹമ്മദ് നിയാസ് എന്നിവരും സഹപ്രവർത്തകരും അന്ത്യാഞ്ജലി അർപ്പിച്ചു. വൈകിട്ട് അഞ്ചിന് രവിപുരം ശ്മശാനത്തിൽ സംസ്കരിച്ചു. ജസ്റ്റിസ് സതീഷ് നൈനാന്റെ ഡ്രൈവറായിരുന്നു വിനോദ്.
വഴിനടക്കവേ നിറുത്താതെ കുരച്ചതിൽ പ്രകോപിതരായി ഉത്തരേന്ത്യക്കാരായ നാലു പേർ ജാക്കിനെ ചെരുപ്പെറിഞ്ഞതാണ് സംഭവങ്ങൾക്ക് തുടക്കം. ചോദ്യം ചെയ്ത വിനോദിനെ മർദ്ദിച്ചും കഴുത്തു ഞെരിച്ചും മാകരമായി പരിക്കേൽപ്പിച്ചു. 25ന് രാത്രിയിലായിരുന്നു സംഭവം. അബോധാവസ്ഥയിലായ വിനോദ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തിങ്കളാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി. റിമാൻഡിലുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
ഹൈക്കോടതി ഡ്രൈവറുടെ
കൊല: പ്രതികളെ പിരിച്ചുവിട്ടു
സ്വന്തം ലേഖകൻ
കൊച്ചി: വളർത്തുനായയെ ചെരുപ്പെറിഞ്ഞത് ചോദ്യം ചെയ്ത ഹൈക്കോടതി ഡ്രൈവർ എറണാകുളം മുല്ലശേരി സ്വദേശി പി.ബി.വിനോദിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പോസ്റ്റൽ അസിസ്റ്റന്റുമാരും ഉത്തരേന്ത്യൻ സ്വദേശികളുമായ നാല് പ്രതികളെയും തപാൽ വകുപ്പ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഉത്തർപ്രദേശ് സ്വദേശികളായ അശ്വനി ഗോൾക്കർ (27), കുശാൽ ഗുപ്ത (27), രാജസ്ഥാൻ സ്വദേശി ഉത്കർഷ് (25), ഹരിയാന സ്വദേശി ഗോഹാന ദീപക് (26) എന്നിവർക്കെതിരെയാണ് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന്റെ നടപടി.
വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്ക് ഇന്നലെ രാവിലെ ജയിൽ അധികൃതർ വഴി ഉത്തരവ് കൈമാറി. ആറ് മാസം മുമ്പാണ് ഇവർ ജോലിയിൽ പ്രവേശിച്ചത്. പ്രൊബേഷൻ കാലാവധി കഴിഞ്ഞിരുന്നില്ല. അശ്വിനി ഗോൾക്കറിന് കടവന്ത്ര പോസ്റ്റ് ഓഫീസിലും മറ്റുള്ളവർക്ക് എറണാകുളം റീജിയണൽ തപാൽ ഓഫീസിലുമായിരുന്നു ജോലി.
അറസ്റ്റിലായതിന് പിന്നാലെ പ്രതികളെ തപാൽവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. മൃഗീയ മർദ്ദനത്തിന് ഇരയായ വിനോദ് കഴിഞ്ഞ ദിവസം മരിച്ചതോടെ പ്രതികൾക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കൊലക്കുറ്റം ചുമത്തി.. എഫ്.ഐ.ആറും പരിഷ്കരിച്ചു. ഇതിന്റെ പകർപ്പ് തപാൽ വകുപ്പിനും കൈമാറിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |