ന്യൂഡൽഹി: ഒളിമ്പിക്‌സ് താരം ബോക്‌സർ വിജേന്ദർ സിംഗ് ബിജെപിയിൽ ചേർന്നു. ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ വിജേന്ദറിന് അംഗത്വം നൽകി സ്വീകരിച്ചു. വീട്ടിലേക്ക് തിരികെ വന്ന അനുഭവമാണ് തനിക്ക് തോന്നുന്നതെന്ന് വിജേന്ദർ പ്രതികരിച്ചു. കായികതാരങ്ങൾക്ക് രാജ്യത്തിന് അകത്തും പുറത്തും ലഭിക്കുന്ന ആദരവ് അഭിനന്ദനാർഹമാണ്. നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷം കായികതാരങ്ങൾക്ക് ലോകത്ത് എവിടെ ചെന്നാലും വലിയ ബഹുമാനമാണ് ലഭിക്കുന്നതെന്നും വിജേന്ദർ സിംഗ് പ്രതികരിച്ചു.
2019ൽ ആണ് വിജേന്ദർ കോൺഗ്രസിൽ ചേർന്നത്. തുടർന്ന് ബിജെപിയുടെ രമേശ് ബിദൂരിയോട് പരാജയപ്പെടുകയും ചെയ‌്തു. ബിജെപി എം.പി ഹേമമാലിനിക്കെതിരെ മഥുരയിൽ വിജേന്ദറിനെ മത്സരിപ്പിക്കാനായിരുന്നു കോൺഗ്രസിന്റെ നീക്കം. ജാട്ട് ജാതിക്കാരനായ വിജേന്ദറിന്റെ കൂടുമാറ്റം അവർക്ക് കനത്ത തിരിച്ചടിയുമാണ്.
ഒളിമ്പിക്‌സിൽ ബോക്സിംഗിൽ ഇന്ത്യയ്‌ക്കായി ആദ്യമായി മെഡൽ നേടിയത് വിജേന്ദറാണ്. 2008ൽ ആയിരുന്നു താരത്തിന്റെ വെങ്കലനേട്ടം. 2006, 2014 കാലഘട്ടങ്ങളിൽ കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും നേടിയിരുന്നു.
കഴിഞ്ഞവർഷം ഗുസ്‌തിഫെഡറേഷൻ ചെയർമാൻ ബ്രിജ് ഭൂഷണെതിരെ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ വിജേന്ദർ സിംഗ് പിന്തുണ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |